Monday, April 6, 2026
Home » ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു
ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു

ഇറാന്‍റെ ഇന്‍റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു

by Editor
Send your news and Advertisements

ടെഹ്‌റാൻ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു. ഇന്ന് ടെഹ്‌റാൻ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം അന്നത്തെ ഇന്റലിജൻസ് മേധാവിയായിരുന്ന മുഹമ്മദ് കസെമിയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം ചുമതലയേറ്റ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു മാജിദ് ഖദേമി.

ഖാദേമി എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകളിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് ഇന്റലിജൻസ് ചീഫിന്റെ മരണം ഐആർജിസി സ്ഥിരീകരിച്ചത്.

ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെ ജനവാസ മേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്​ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്‌റാനിലെ ശെരീഫ് സർവ്വകലാശാലയ്ക്കും റെസിഡൻഷ്യൽ ഏരിയകൾക്കും സമീപം നടന്ന ആക്രമണത്തിൽ ചുരുങ്ങിയത് 25 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും പാചകവാതക വിതരണം തടസ്സപ്പെട്ടു.

ഇറാൻ കരാറിന് തയ്യാറാവുകയോ ഹോർമുസ് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ചർച്ചകൾ നടത്തുന്ന ഇറാൻ നേതാക്കളെ വധിക്കില്ലെന്നും, ചർച്ച നടത്തുന്ന ഉന്നത വ്യക്തികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 നുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങളും , പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ അന്ത്യശാസനം തള്ളിയ ഇറാൻ നെതന്യാഹുവിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ മുഴുവൻ പ്രദേശവും കത്തിചാമ്പലാകുമെന്ന് തിരിച്ചടിച്ചു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്കയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.

അതേസമയം, അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈൽ ആക്രമണം. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ഘാന സ്വദേശിക്കാണ് പരുക്കേറ്റത്.

പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിമാനങ്ങൾ സ്വയം തകർത്ത് അമേരിക്ക; തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഐആർജിസി.

You may also like

error: Content is protected !!