ടെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്‌താബ ഖൊമേനിക്ക് (Mojtaba Khamenei) ഇറാനിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനെ നടുക്കി വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായതായും ഇതിലാണ് പുതിയ നേതാവിന് പരിക്കേറ്റതെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ മകനെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. സ്ഥാനമേൽക്കാനിരിക്കെയാണ് അദേഹത്തിന് പരിക്കേറ്റുവെന്ന വാർത്ത ഇറാൻ മാധ്യമം സ്ഥിരീകരിച്ചത്. റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മൊജ്‌താബ ഖൊമേനിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇത്തരത്തിൽ പരാമർശിക്കുന്നത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സൂചന നൽകി. പരിക്കിൻ്റെ വ്യാപ്തിയെക്കുറിച്ചോ ആക്രമണം കൃത്യമായി എവിടെയാണ് നടന്നതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, അദ്ദേഹം തൻ്റെ ചുമതലകൾ നിർവഹിക്കാൻ പ്രാപ്തനാണെന്ന് ചില സ്രോതസ്സുകൾ അവകാശപ്പെടുന്നു.
മൊജ്‌താബ ഖൊമേനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28 ന് ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ സ്ഥാനാരോഹണവും തുടർന്നുണ്ടായ ആക്രമണ വാർത്തകളും വരുന്നത്.
88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് അമ്പത്താറുകാരനായ മൊജ്‌താബയെ അത്യുന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (ഐആർജിസി) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയും മൊജ്‌താബയുടെ നേതൃത്വം അംഗീകരിച്ചു. ആവശ്യമായ പരിശീലനം പിതാവിൽ നിന്ന് മൊജ്‌താബ ഖൊമേനിക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാകുമെന്നും ഇറാൻ്റെ പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി പറഞ്ഞു.
പശ്ചിമേഷ്യയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പുമായി സൗദിയും തുർക്കിയും.


