ദുബായ്: യു എസ് – ഇറാൻ- ഇസ്രയേൽ യുദ്ധത്തിനിടെ അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതിനെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നും ഇറാന്റെ അറിയിപ്പ് വന്നതിനു ശേഷമായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി എമിറേറ്റ്സ് പ്രഖ്യാപിക്കുകയും അധികം താമസിയാതെ അറിയിപ്പ് പിൻവലിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്‌ച യുദ്ധം ആരംഭിച്ചതു മുതൽ ഇറാൻ നിരന്തരം ലക്ഷ്യമിടുന്ന നഗരങ്ങളാണ് ദുബായിയും അബുദാബിയും. യുഎഇയിലേക്കുള്ള ഇറാനിൽനിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തിൽ, കത്തിയമർന്ന അവശിഷ്‌ടം വാഹനത്തിൽ പതിച്ച് അൽ ബർഷയിൽ ഏഷ്യൻ വംശജനായ ഡ്രൈവർ മരിച്ചതായി ദുബായ് അധികാരികൾ സ്‌ഥിരീകരിച്ചു. പാക്കിസ്ഥാൻ പൗരൻ ആണ് കൊല്ലപ്പെട്ടത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
സൗദിയിലും ബഹ്റൈനിലും ഇന്നലെയും ഇറാൻ ആക്രമണങ്ങൾ തുടരുകയാണ്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ആക്രമണം ഉണ്ടായി. ആളൊഴിഞ്ഞ മേഖലയിൽ മിസൈൽ വീണു. കൂടാതെ, ഇറാൻ ആക്രമണത്തിൽ ബഹ്‌റൈൻ മനാമയിലെ വീടിനും കെട്ടിടങ്ങൾക്കും തീപിടുത്തം ഉണ്ടായി. ബഹ്‌റൈനിലെ ജുഫൈർ അമേരിക്കൻ താവളത്തിൽ നിന്ന് ഇറാനിലേക്ക് ആക്രമണമുണ്ടായെന്ന് ഐആർജിസി വ്യക്തമാക്കി. തിരിച്ചടിച്ചെന്ന് ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അതിനിടെ ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും പറഞ്ഞ ട്രംപ് സമ്പൂർണയായി ഇറാൻ ഞങ്ങൾക്ക് കീഴ്പ്പെടണം എന്നും ആവശ്യപ്പെടുന്നു. വലിയ വിനാശമുണ്ടാക്കും, ഒരുപാട് ജീവനുകൾ നഷ്ടമാകും തുടങ്ങി വലിയ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ–യുഎസ് ബോംബാക്രമണം ഇന്നലെയും തുടർന്നു. ടെഹ്റാനിൽ ഇറാൻ റവല്യൂഷനറി ഗാർഡുമായി ബന്ധമുള്ള എണ്ണ സംഭരണ കേന്ദ്രം ആക്രമിക്കപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ആക്രമണം സ്ഥഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ വലിയ ആക്രമണം നടത്തിയതായും ടെഹ്റാൻ്റെ വ്യോമ നിയന്ത്രണം ഉടൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലേക്ക് എത്തുമെന്നും ഇസ്രയേൽ അറിയിച്ചു. പ്രതിരോധ സംവിധാനം മറികടന്ന് ഇസ്രയേലിലെ നഗരങ്ങളിലും ഇറാൻ മിസൈലുകൾ സ്ഫോടനങ്ങളുണ്ടാക്കി. അതേസമയം കിഴക്കൻ ലബനനിലെ നബി ചിത് പട്ടണത്തിൽ ഇന്നലത്തെ ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു.
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ


