ഇറാന് -അമേരിക്ക സംഘര്‍ഷസാധ്യത വര്‍ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക. യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന ഡിസ്ട്രോയര്‍ കപ്പലാണ് ഏറ്റവുമൊടുവില്‍ പശ്ചിമേഷ്യയിലെത്തിയത്. നിലവില്‍ ആറ് ഡിസ്ട്രോയറുകളും യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും നിരവധി ചെറു പോര്‍ക്കപ്പലുകളുമടക്കം വമ്പന്‍ കപ്പല്‍പ്പടയാണ് ഇറാന്‍ ആക്രമണം പദ്ധതിയിട്ട് അമേരിക്ക എത്തിച്ചിട്ടുള്ളത്.
ശത്രുവിലെ ആക്രമിക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു, എന്നാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ ആ ഏറ്റുമുട്ടൽ പശ്ചിമേഷ്യയാകെ വ്യാപിക്കുമെന്ന ആശങ്കയിലാണ് ലോകം. നിലവിൽ പശ്ചിമേഷ്യയിൽ പലയിടത്തായി അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. അമേരിക്ക ആക്രമിച്ചാൽ ഇറാൻ്റെ പ്രത്യാക്രമണം ഈ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരിക്കും എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. അമേരിക്ക ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ ടെഹ്‌റാന്റെ തിരിച്ചടിയ്ക്ക് പിന്നെ ഒരതിരുമുണ്ടാകില്ലെന്നാണ് ഇറാനിയന്‍ സൈന്യത്തിന്റെ വക്താവിന്റെ ഭീഷണി.
ഇറാനെ വളഞ്ഞിട്ടാക്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും ഇറാൻ്റെ കരുത്തിനെ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ വിലകുറച്ച് കാണുന്നില്ല. അതിനാൽ തന്നെ ഏറ്റുമുട്ടലൊഴിവാക്കാൻ മറ്റ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ആണവനിലയങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെടുമെന്ന ഭീതി നിലനിൽക്കെ, പ്രശ്നപരിഹാരത്തിനായി തുർക്കി മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ട്. ഖത്തറും പിരിമുറുക്കം കുറയ്ക്കാൻ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നുണ്ട്.
അതേസമയം ഇറാനെതിരെ സൈനികശക്തികൾ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ‘ഇറാന് നേരെ ഞങ്ങളുടെ സൈനിക സംഘം നീങ്ങുന്നുണ്ട് എന്നാല്‍, സൈന്യത്തെ ഉപയോഗിക്കേണ്ടിവരില്ലെന്നും’ ട്രംപ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇനിയും ചർച്ചകൾ നടത്തി ആണവകരാറിൽ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ.


