ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി നേരിടാൻ ഉറച്ച് ഇന്ത്യ. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി. മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള പ്രതിരോധ മന്ത്രിയുടെ സന്ദർശനമാണ് ഇന്ത്യ റദ്ദാക്കിയത്. മോദിയുടെ സന്ദർശന വേളയിൽ ധാരണയിലെത്തിയിരുന്ന ആയുധ കരാരുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്‌നാഥിന്‍റെ യാത്ര. എന്നാൽ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്.
അതിനിടെ അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചേക്കുമെന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്‌റ്റേഴ്സിന്റെ റിപ്പോർട്ട് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം തള്ളിയിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തീരുവയിൽ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡോണൾഡ് ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിവയ്ക്കില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. അതേസമയം പരസ്യമായി വെല്ലുവിളിച്ച് ഒരു ഏറ്റുമുട്ടലിലേക്ക് പോകാൻ ഇന്ത്യ താത്പര്യപ്പെടുന്നുമില്ല.
അമേരിക്കയുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിക്സ് രാജ്യങ്ങളുമായി ചേർന്ന് പോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ബ്രസിൽ പ്രസിഡന്‍റുമായും റഷ്യയുമായും ഇന്ത്യ ഈ കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇന്നലെ ചൈനയും ഇന്ത്യയ്ക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.