ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അദേഹം പറഞ്ഞു. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യു പി എ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു പോകുന്നതിനെയും മന്ത്രി പിന്തുണച്ചു. ‘ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിൻ്റെ പിന്തുണയുണ്ടാകും. കേരളത്തിൻ്റെ റെയിൽവേ വികസനത്തെക്കുറിച്ച് അദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്‌പീഡ് റെയിൽവേ വരും. റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ കേരള സർക്കാരിൻ്റെ സജീവ സഹകരണം ആവശ്യമാണ്. റെയിൽ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേൽപ്പാലങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്’ – മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡി പി ആർ നടപടികളും, 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും മന്ത്രി അറിയിച്ചു. തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാതയ്ക്കായുള്ള സർവേ പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അറിയിച്ചു. എറണാകുളത്തെ ഡീസൽ ഷെഡുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങൾ അനാവശ്യമാണെന്നും വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


