കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തിത്തിനിടെ കേരളത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. 2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ 1,97,782 ഗർഭഛിദ്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 67,004 കേസുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. ഈ കാലയളവിൽ സ്വകാര്യ ആശുപത്രികളിൽ 1,30,778 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബോധപൂർവമായ ഗർഭഛിദ്രങ്ങളിൽ വലിയ വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഗർഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വർധനവിൽ ആരോഗ്യ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അവർ എടുത്തു പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2014-15 നെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയേളം വർധനവാണ് 2023-24 കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകളിൽ പെടാത്ത ഭ്രൂണഹത്യകൾ വേറെയും. 2023-24 ൽ സംസ്ഥാനത്ത് 30,037 ഗർഭഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 ൽ ഇത് 17,025 ആയിരുന്നു. ഒൻപതു വർഷത്തിനിടെ ഗർഭഛിദ്രത്തിൻ്റെ എണ്ണത്തിൽ 76.43 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ 21, 282 ഗർഭഛിദ്രങ്ങൾ നടന്നു. സർക്കാർ ആശുപത്രികളിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.
സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ ഗർഭഛിദ്രവും ഡാറ്റയിലുൾപ്പെടുത്തിയിട്ടുണ്ട്. 2023-24 ൽ സംസ്ഥാനത്ത് 20,179 ബോധപൂർവമായ ഗർഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗർഭഛിദ്രമാണ് ഈ കാലയളവിൽ നടത്തിയിട്ടുള്ളത്. ഡാറ്റാ പ്രകാരം 2014-15 വർഷം സർക്കാർ ആശുപത്രികളിൽ 8,324 ഭ്രൂണഹത്യയും സ്വകാര്യ ആശുപത്രികളിൽ 8701 ഭ്രൂണഹത്യയും നടന്നു. എന്നാൽ 2015-2016 മുതൽ സ്വകാര്യ ആശുപത്രികളിൽ ഉയർന്ന തോതിലുള്ള കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മികച്ച സൗകര്യങ്ങളും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളുമാണ് ആളുകളെ സർക്കാർ ആശുപത്രിയിൽ നിന്ന് അകറ്റുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. എംടിപി ആക്ട് അനുസരിച്ച് 20-24 ആഴ്ച വരെ പ്രായമായ ഗർഭം അലസിപ്പിക്കാനാണ് ഇന്ത്യയിൽ അനുമതിയുള്ളത്. വലിയ രീതിയിൽ ആളുകളെത്തുന്ന സർക്കാർ ആശുപത്രിയിൽ സ്വകാര്യതയേക്കുറിച്ച് സ്ത്രീകൾക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ബോധപൂര്‍വമായ ഗര്‍ഭഛിദ്രത്തിന്റെ വർധനവ് സ്വന്തം ശരീരത്തിൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾ തിരിച്ചറിയുന്നത് മൂലമുള്ള സ്ത്രീ ശാക്തീകരണത്തിന്റെ സൂചനയായാണ് ഗവേഷകർ നിരീക്ഷിക്കുന്നത്.