ഹോങ്കോങ്ങിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി, ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും അധികൃതർ അറിയിച്ചു .സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ് വാങ് ഫുക് കോർട്ട്. ഇവിടെ 2000 ത്തോളം വരുന്ന ഫ്ലാറ്റുകളിലായി ഏതാണ്ട് 4800 ഓളം പേർ താമസിച്ചിരുന്നു. ഈ റെസിഡൻഷ്യൽ കോംപ്ലക്സിൽ നവീകരണ പ്രവർത്തനങ്ങൾക്കായി മുളയും തടിയും കൊണ്ടുള്ള താത്കാലിക നിർമിതികൾ സ്ഥാപിച്ചിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇതിൽ ഒരു കെട്ടിടത്തിലെ മുളകൊണ്ടുള്ള നിർമിതിയിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. കാറ്റിന്റെ ശക്തിയിൽ തീ പതുക്കെ തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടർന്നു. ആദ്യത്തെ കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ തന്നെ തീയണക്കാതിരുന്നതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. ഇതിൻ്റെ കാരണം എന്തായിരുന്നുവെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തീയണക്കാതെ സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതടക്കം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് താമസക്കാരുടെ മൊഴി. അതിവേഗം തീപിടിക്കുന്ന വസ്തുക്കളിലേക്ക് ഇങ്ങനെയാണോ തീപടർന്നതെന്ന് സംശയിക്കുന്നുണ്ട്.
തീപിടിച്ച ഏഴിൽ മൂന്ന് ടവറുകളിലെ തീ അണച്ചിട്ടുണ്ട്. മറ്റ് നാലിടങ്ങളിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 1983-ൽ നിർമിച്ച കെട്ടിടമാണിത്. വിവിധ ആശുപത്രികളിലായി 29 പേരെ പൊള്ളലേറ്റ നിലയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ 1400 വീടുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്നും ഹോങ്കോങ് അധികൃതർ അറിയിച്ചു.



