തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസിന് മുകളിലുള്ള പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് (വീടുകളിൽ പോയി വോട്ട് ചെയ്യിക്കുന്ന രീതി) അവസാനിച്ചു. ഇന്നലെ വൈകുന്നേരം 7 വരെയുള്ള കണക്ക് അനുസരിച്ച് 219793 പേർ വോട്ട് ചെയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ആകെ 241722 പേരാണ് ഹോംവോട്ടിംഗിനായി പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രക്രിയ നടന്നത്.
ഇന്നലെ 16,254 പേരാണ് ഹോംവോട്ടിംഗ് വിനിയോഗിച്ചത്. തിരുവനന്തപുരം 24583, കൊല്ലം-17053, പത്തനംതിട്ട- 11357, ആലപ്പുഴ-17470, കോട്ടയം-16861 ഇടുക്കി-5664, എറണാകുളം-18553, തൃശൂർ-20466, പാലക്കാട്-15519, മലപ്പുറം-17471, കോഴിക്കോട്-21648, വയനാട്-5036, കണ്ണൂർ -20683, കാസർഗോട്-7429 എന്നിങ്ങനെയാണ് ഹോംവോട്ടിംഗിൽ ആകെ വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്. 85 വയസിന് മുകളിലുള്ള 145598 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരായ 74195 പേരും വോട്ട് ചെയ്തു.
മാർച്ച് 30 മുതലാണ് ഹോംവോട്ടിംഗ് തുടങ്ങിയത്. മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയായിരുന്നു ഹോം വോട്ടിംഗ്. പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘം വോട്ടിംഗിനായി വീടുകളിലെത്തി. പ്രത്യേകം ബൂത്ത് തയറാക്കിയാണ് വോട്ടർമാരെ വോട്ട് ചെയ്യിച്ചത്. 2227 സംഘങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.
അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർക്കുള്ള പോസ്റ്റൽ വോട്ടിംഗ് ഏപ്രിൽ 6-ഓടെ അവസാനിക്കും. വോട്ടിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 8 വരെ വോട്ട് ചെയ്യാൻ അവസരമുണ്ട്. ഏപ്രിൽ 9-നാണ് കേരളത്തിൽ പൊതുവായ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 4-ന് നടക്കും.

