Mantis Partners Sydney
Tuesday, March 3, 2026
Mantis Partners Sydney
Home » മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു.
Former Union Minister K.P. Unnikrishnan passes away.

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു.

by Editor
Send your news and Advertisements

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി 6 തവണ അദ്ദേഹം പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.പി. സിംഗ് മന്ത്രിസഭയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

കൊയിലാണ്ടിയിലെ അഭിഭാഷകനായ കുഞ്ഞിക്കണ്ണൻ നായരുടെയും മാളു അമ്മയുടെയും മകനായി 1936-ലാണ് ജനനം. പരേതയായ അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവർ മക്കളാണ്. കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ശങ്കേഴ്സ് വീക്‌ലി, ‘ബ്ലിറ്റ്സ്’, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായി മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

സ്‌കൂൾ കോളജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്‌റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. സോഷ്യലിസ്‌റ്റ് പാർട്ടി വിട്ട് 1960 ൽ കോൺഗ്രസ് അംഗമായി. 1962 മുതൽ എഐസിസി അംഗമായും പ്രവർത്തിച്ചു. ചെന്നൈയിലെ ക്രിസ്‌ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ചെന്നൈയിലെ ഗവൺമെൻ്റ് ലോ കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1971 മുതൽ 1996 വരെ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി ലോക്സഭയിലെത്തി. 1978-ൽ കോൺഗ്രസ് പാർട്ടി വിട്ട ഉണ്ണികൃഷ്‌ണൻ 1995 ൽ കോൺഗ്രസിൽ മടങ്ങിയെത്തി. 1996-ൽ എഴാം തവണയും വടകരയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഒ.ഭരതനോട് പരാജയപ്പെട്ടു. പിന്നീട് കെ.പി.ഉണ്ണികൃഷ്ണൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു..

You may also like

error: Content is protected !!