കോഴിക്കോട്: മുൻ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചു തന്റെ പഴയ മാതൃസംഘടനയായ മുസ്‌ലിം ലീഗിലേക്ക്. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. സി.പി.ഐ.എമ്മിന് സഹയാത്രികരെ ചേർത്തുപിടിക്കാൻ സാധിക്കുന്നില്ലെന്നും തനിക്ക് പാർട്ടിയിൽ നിന്ന് വലിയ അവഗണന നേരിടേണ്ടി വന്നതായും അദ്ദേഹം പ്രതികരിച്ചു. വരാനിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ മാറ്റം യുഡിഎഫിന് പ്രത്യേകിച്ച് കൊടുവള്ളി മേഖലയിൽ വലിയ ആവേശം നൽകുന്നതാണ്.
“പെട്ടെന്നുള്ള തീരുമാനമാണിത്. ഇന്നലെയാണ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയത്. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടി സാഹിബുമായും എം.കെ. മുനീറുമായാണ് സംസാരിച്ചത്. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുക്കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. എൽഡിഎഫിൻ്റെ സീറ്റ് ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയതാണ്. നേരത്തെ എൽഡിഎഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലന്നേയുള്ളൂ” – കാരാട്ട് റസാഖ് പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. 2021-ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു. പി.വി. അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം വാർത്തകൾ നിഷേധിക്കുകയായിരുന്നു.

