Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » വിഷക്കൂൺ നൽകി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത എറിൻ പാറ്റേഴ്‌സണിന് ജീവപര്യന്തം, 33 വർഷം പരോളില്ലാ തടവ്.
ഭർത്താവിൻ്റെ ബന്ധുക്കളെ വിഷം കൊടുത്തു കൊന്ന കേസിൽ എറിൻ പാറ്റേഴ്‌സൺ കുറ്റക്കാരിയെന്ന് കോടതി

വിഷക്കൂൺ നൽകി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത എറിൻ പാറ്റേഴ്‌സണിന് ജീവപര്യന്തം, 33 വർഷം പരോളില്ലാ തടവ്.

by Editor
Send your news and Advertisements

ഓസ്ട്രേലിയയിൽ വിഷക്കൂൺ അടങ്ങിയ ഭക്ഷണം നൽകി മുൻ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് ജീവപര്യന്തം തടവ്. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ എറിൻ പാറ്റേഴ്‌സൺ കുറ്റക്കാരിയെന്ന് ഓസ്ട്രേലിയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. അതിന്റെ വിധിയാണ് ഇന്ന് വന്നത്. 50 -കാരിയായ എറിന്‍ പാറ്റേഴ്സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. 2056-ൽ ആയിരിക്കും ഇനി എറിന് ജയിലിന് പുറത്ത് ഇറങ്ങാൻ ആവുക.

2023 ജൂലൈ 29-നാണ് ഭർത്താവിൻ്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്‌സൺ, ബന്ധു ഹെതർ വിക്കിൻസൺ എന്നിവരെ എറിൻ വിഷക്കുൺ അടങ്ങുന്ന ഭക്ഷണം നൽകി കൊലപ്പെടുത്തിയത്. ഭക്ഷ്യവിഷബാധയേറ്റുള്ള സംഭവമെന്ന് തുടക്കത്തിൽ തോന്നിയ സംഭവം ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഭർത്താവുമായുള്ള അകൽച്ചയാണ് കൊലപാതകത്തിനു കാരണമായി അന്വേഷണ ഉദ്യോഗസ്‌ഥർ കണ്ടെത്തിയത്. മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ എറിൻ പാറ്റേഴ്സൺ ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവിന്റെയും മരണകാരണമായതെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ നിരപരാധിയാണ് താനെന്നായിരുന്നു എറിന്റെ വാദം.

വിരുന്നിന് മുൻ ഭർത്താവിനേയും എറിൻ ക്ഷണിച്ചിരുന്നുവെങ്കിലും ഇയാൾ അവസാന നിമിഷം എത്താനാവില്ലെന്ന് എറിനെ അറിയിക്കുകയായിരുന്നു. രണ്ട് തവണ നേരത്തെ എറിൻ മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 2022 മെയ് മാസത്തിലും സെപ്റ്റംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഒടുവിൽ ജൂലൈ 29-ന് മുന്‍ ഭർത്താവിനും രക്ഷിതാക്കള്‍ക്കും ഭർതൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ബീഫും വിഷക്കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിഥികൾ അസുഖബാധിതരായി. കൂണിൽ നിന്നുള്ള വിഷബാധയേറ്റവരിൽ ഒരാൾ മൂന്ന് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രോഗബാധയിൽ നിന്ന് രക്ഷപ്പെട്ടത്. മരണ തൊപ്പി കൂണ്‍ എന്ന പേരിൽ കുപ്രസിദ്ധി നേടിയ വിഷക്കൂണാണ് ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവത്തിൽ 50-കാരി ഉപയോഗിച്ചത്. 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സെപ്റ്റംബറില്‍ ആശുപത്രി വിട്ടിരുന്നു.

You may also like

error: Content is protected !!