ബാത്തുമി (ജോർജിയ): ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ സുവർണലിപികളാൽ പുതു ചരിത്രമെഴുതി കൗമാര താരം ദിവ്യ ദേശമുഖ്. ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവാണ് ദിവ്യ ദേശ്‌മുഖ്. 19-കാരിയായ ദിവ്യ ഫിഡെ വനിതാ ചെസ് ലോകകപ്പ് നേട്ടത്തിന് പുറമെ, അന്താരാഷ്ട്ര ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ എന്ന പദവിയും നേടി. ഇതോടെ 2025 വനിതാ ചെസ് ലോകകപ്പിൽ ഒന്നും രണ്ടും സ്ഥാനമാണ് ഇന്ത്യക്ക് സ്വന്തമായത്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ തോൽപ്പിച്ചാണ് 19-കാരി വനിതാ ചെസ് ലോക കിരീടത്തിൽ മുത്തമിട്ടത്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്. ഇരുവരുടെയും ആദ്യ ഫൈനലായിരുന്നു ഇത്.
അഖിലേന്ത്യാ ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ 15 മിനിറ്റ് ദൈർഘ്യമുള്ള രണ്ടാമത്തെ റാപ്പിഡ് ടൈ ബ്രേക്കറിൽ പരിചയസമ്പന്നയായ കൊനേരു ഹംപിയെ ദിവ്യ ദേശ്‌മുഖ് പരാജയപ്പെടുത്തി. 38-കാരിയായ ഹംപി ദിവ്യയ്ക്കെതിരെ കറുത്ത കരുക്കളുമായാണ് ആദ്യ ടൈ ബ്രേക്കർ മത്സരം കളിച്ചത്. 81 നീക്കങ്ങൾക്ക് ശേഷം കളി സമനിലയിൽ അവസാനിച്ചു. 15 മിനിറ്റ് ദൈർഘ്യമുള്ള രണ്ടാമത്തെ റാപ്പിഡ് ഗെയിമിനായി ഹംപി വെളുത്ത കരുക്കളുമായാണ് എത്തിയത്. ക്ലാസിക്കൽ ചെസിൻ്റെ ആദ്യ രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇതോടെ ഫൈനലിന്റെ മൂന്നാമത്തെ ടൈബ്രേക്കർ ഗെയിം നിർണായകമായി. ഇതിൽ ദിവ്യ വിജയതിലകം അണിയുകയായിരുന്നു.