കേരള സർക്കാർ വൻ പരാജയമാണെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 10 വർഷത്തിനിടയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു. യുഡിഎഫ് ഭരണം കേരളത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടിയുടെ അഞ്ചിന പദ്ധതികൾ നടപ്പിലാക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്ത എൽഡിഎഫ് സർക്കാരിന് എങ്ങനെ കേരളത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫ് കൂട്ടാലിടയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സംസ്‌ഥാന സർക്കാർ വൻ പരാജയമാണ്. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കളെ കള്ള കേസിൽ കുടുക്കുമ്പോൾ കേരളത്തിലെ സിപിഎം നേതാക്കൾക്കെതിരെ കേന്ദ്രം എന്തേ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
എൽ ഡി എഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്നും യു ഡി എഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും വി ഡി സതീശൻ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും പോളിങ്ങിന് ശേഷം ബാക്കി ഉറപ്പിച്ച് പറയാമെന്നും സീറ്റുകളുടെ എണ്ണം നൂറിൽ കുറയില്ലെന്നും വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് വന്നാൽ കേരളത്തിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ട്. തങ്ങൾ ഈ സർക്കാറിന് എതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ അവരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്‌തു സർക്കാരിനെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിശക്തമായ വികാരമുണ്ട്. തിരുവനന്തപുരത്ത് എട്ട് സീറ്റു വരെ യുഡിഎഫിന് ലഭിക്കാം. കൊല്ലത്ത് നിലവിലുള്ള രണ്ട് സീറ്റ് ഏഴോ എട്ടോ ആകും. ആലപ്പുഴയിൽ രണ്ടു മൂന്ന് കാര്യങ്ങൾ കൂടി അസസ് ചെയ്യാനുണ്ട്. അതുകഴിഞ്ഞ് കൃത്യമായ കണക്ക് പറയാം. മുപ്പത് വർഷത്തിനിടെ ജില്ല പഞ്ചായത്ത് പിടിച്ച ജില്ലയാണ് കോഴിക്കോട്. അപ്പോൾ തന്നെ അവിടെ വലിയ മാറ്റമാണെന്ന് മനസിലായില്ലേ? കാസർകോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യുഡിഎഫിന് ഭൂരിപക്ഷം കിട്ടും.
അതേസമയം വയനാട് പുനരധിവാസത്തിൽ അക്കൗണ്ട് വിവരങ്ങൾ പുറത്ത് പറഞ്ഞതോടെ അക്കാര്യത്തിൽ വ്യക്തത വന്നെന്നും വി ഡി സതീശൻ പറഞ്ഞു. പുനരധിവാസത്തിനായി എഐസിസി, കെപിസിസി ഫണ്ടിൽ നിന്നും പണം ലഭിക്കും. മറ്റാരെങ്കിലും പണം തന്നാൽ അതും വാങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

