കൊൽക്കത്ത: മെസി എത്തിയ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതികരിച്ച് ഗവർണർ സി വി ആനന്ദബോസ്. തന്നെ തടഞ്ഞത് ഗവർണർ എന്ന ഭരണഘടനാ പദവിക്ക് നേരെയുള്ള അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മെസി പങ്കെടുത്ത പരിപാടിയിൽ വലിയ സംഘർഷങ്ങളും തിക്കുംതിരക്കും ഉണ്ടായതിന് പിന്നാലെയായിരുന്നു സംഭവം. ഇതിനെതിരെയാണ് പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയത്.
ബംഗാൾ ഗവർണറെ ഇങ്ങനെയാണോ പരിഗണിക്കുന്നത്. സ്ഥലത്ത് പോയി കണ്ട ശേഷം മാത്രമേ താൻ റിപ്പോർട്ട് എഴുതുകയുള്ളു. ഈ വിഷയം താൻ പൂർണമായി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് തന്നെ അന്വേഷണം നടത്തണം. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകണം. സ്റ്റേഡിയത്തിലെ കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകണം. പ്രശ്‌നം തടയാൻ കഴിയാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. സംഘാടകനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെസിയെ കാണാൻ കഴിയാതെ വന്നതോടെ കാഴ്‌ചക്കാർ പ്രകോപിതരാവുകയും സ്റ്റേഡിയത്തിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്‌തു. സംഘാടകരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ചകൾ ഉണ്ടായി. സംഭവത്തിന്റെ്റെ പശ്ചാത്തലത്തിൽ പരിപാടിയുടെ പ്രധാന സംഘാടകനായ സതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മമത ബാനർജി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത സമിതിയെ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങളില്‍ മമതാ ബാനര്‍ജി മാപ്പ് പറഞ്ഞ്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അർജന്റീന സൂപ്പർ താരം ലയണൽ മെസിയോടും ആരാധകരോടും മാപ്പുചോദിക്കുന്നതായും മമത പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകളാണ് ടിക്കറ്റെടുത്ത് മെസിയെ കാണാൻ എത്തിയത്. മെസിയെ കൂടാതെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും എത്തുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. തുടർന്ന് ആരാധകർ സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ആളുകൾ കുപ്പികളും കസേരകളും സ്റ്റേഡിയത്തിലേക്കെറിഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർ നിരാശരായാണ് സ്റ്റേഡിയം വിട്ടുപോയത്.
ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസി കൊൽക്കത്തയിലെത്തിയത്. ഇന്റർ മയാമിയിൽ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15-നാണ് മെസി എത്തിയത്. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിച്ച പര്യടന പരിപാടികൾക്ക് തിങ്കളാഴ്ച ഡൽഹിയിൽ സമാപനമാവും. മെസ്സിയുടെ സുഹൃത്ത് കൂടിയായ സ്പോർട്സ് പ്രമോട്ടർ ശതാദ്രു ദത്തയാണ് ‘ഗോട്ട്‘ ടൂറിന്റെ സംഘാടകൻ.



