Sunday, March 29, 2026
Home » ‘ഭാഷാ പുരസ്‌കാര സംഘടനകളിൽ വെട്ടിത്തിളങ്ങുന്നവർ’
'ഭാഷാ പുരസ്‌കാര സംഘടനകളിൽ വെട്ടിത്തിളങ്ങുന്നവർ'

‘ഭാഷാ പുരസ്‌കാര സംഘടനകളിൽ വെട്ടിത്തിളങ്ങുന്നവർ’

by Editor
Send your news and Advertisements

ഇന്ന് ഇതെഴുതാൻ കാരണം നമ്മുടെ കലാസാഹിത്യ മേഖലയിൽ പെരുമഴ പോലെ പെയ്‌തിറങ്ങുന്ന അവാർഡ് ദാനങ്ങൾ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാൻ വേണ്ടിയാണ്. അല്ലാതെ പണ്ഡിതരെ ത്രസിപ്പിക്കാനായിരുന്നില്ല. ഇന്നത്തെ അവാർഡ് തന്ത്രങ്ങൾ കണ്ടാൽ പണ്ഡിതരും പ്രമുഖരും ചിരിക്കുമെന്നുറപ്പാണ്. അല്ലെങ്കിൽ അവർ ശിവ ശിവ എന്ന് വിളിച്ചു തലയിൽ കൈ വച്ചു പോകും.

സാഹിത്യ രംഗത്ത് നൽകുന്ന പുരസ്‌കാരങ്ങളെപ്പറ്റി ഒരു ബോധ്യം എഴുത്തുകാർക്കുള്ളത് നല്ലതാണ്. കഴിഞ്ഞ ആഴ്‌ചയിൽ ആണല്ലോ ശ്രീമതി എം.ലീലാവതി ടീച്ചർക്ക് ഇന്ദിരാഗാന്ധിയുടെ പ്രിയദർശിനി സാഹിത്യ പുരസ്‌കാരം കൊച്ചുമകൻ ശ്രീമാൻ രാഹുൽഗാന്ധിയിൽ നിന്ന് വാങ്ങുന്നത് കാണാനിടയായത്. അതു കണ്ട ആരിലാണ് സന്തോഷം അലയടിക്കാത്തത്? ഏകദേശം എഴുപത് വർഷത്തോളമെത്തുന്ന അവരുടെ അതിമഹത്തായ ഭാഷാസേവനയജ്ഞത്തിനാണ് ആ മഹതിക്ക് ഈ അത്യുന്നത പുരസ്‌കാരം ലഭ്യമായത്.  ഇത് രാഷ്ട്രീയ പ്രേരിതമെന്നോ ഏതെങ്കിലും വിധേനയുള്ള സ്വാധിനമെന്നോ ആരും പറയുമെന്ന് കരുതുന്നില്ല. പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് അക്ഷരപൂജ തുടങ്ങുന്ന ടീച്ചർക്ക് ലഭിച്ച ഈ പുരസ്ക‌ാരം മലയാള ഭാഷയ്ക്കാണ്, സാഹിത്യത്തിനാണ്, അവരുടെ യോഗ്യതക്കാണ്. ഇതു പറയുമ്പോൾ മറ്റു ചിലതുകൂടി ഓർമ്മപ്പെടുത്താനുണ്ട്. കാലങ്ങളോളം എഴുതിയ, എഴുതിക്കൊണ്ടിരിക്കുന്ന പല പ്രമുഖരും സ്വദേശത്തും വിദേശത്തുമുള്ളവർ രാഷ്ട്രീയമായോ, ജാതീയമായോ, മതപരമായോ അവഗണിക്കപ്പെടുന്നില്ലേ? ഇല്ലെന്ന് തറപ്പിച്ചു പറയാനാവുമോ?

എന്റെ അറിവിൽ മലയാള സാഹിത്യത്തിൽ അരനൂറ്റാണ്ടായി സ്വദേശത്തും വിദേശത്തും തിളങ്ങി നിൽക്കുന്ന ശ്രീ. കാരൂർ സോമൻ, വ്യത്യസ്‌ത മേഖലകളിലായി മലയാളവും ഇംഗ്ലീഷും അടക്കം 72 കൃതികളുടെ സൃഷ്ടി കർത്താവ് ഈ അവഗണിക്കപ്പെട്ടവരൂടെ ലിസ്റ്റിൽ പെട്ടുപോയില്ലേ?

റിട്ടയർമെന്റിന് ശേഷം ‘കാവ്യാരാമം‘ സാഹിത്യഗ്രൂപ്പിലൂടെ എഴുതി. ഡി സി ബുക്ക്സ് പുറത്തിറക്കിയ ‘എന്റെ കാവ്യാരാമരചനകൾ’ എന്ന കവിതാ സമാഹാരത്തിനാണ് ലണ്ടൻ മലയാളി കൗൺസിലിൻ്റ 2024-ലെ സാഹിത്യ പുരസ്‌കാരം എനിക്കു ലഭിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ‘അ’മുതൽ ‘അം’വരെയുള്ള അക്ഷരമാല ക്രമത്തിലും, മാധ്യമങ്ങളിൽ നിന്നുള്ള വസ്‌തുതകളെ അടിസ്ഥാനമാക്കിയും ചില ആൽമീക ചിന്തകളെക്കുറിച്ചും എഴുതിയ നൂറു കവിതകളുടെ ഒരു സമാഹാരം. ഇന്നു ഞാൻ എൺപതിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. ആറര പതിറ്റാണ്ടായി ഞാൻ എഴുതുന്നത് എൻ്റെ മനസ്സിൻ്റെ സംതൃപ്‌തിക്കു വേണ്ടി മാത്രമാണ്. ഏഴ് പുസ്‌തകങ്ങൾ പുറത്തിറക്കാനും സാധ്യമായി.

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരത്തെപ്പറ്റി മാധ്യമങ്ങളിലൂടെയും അല്ലാതെയും ഞാൻ മനസ്സിലാക്കിയിട്ടുള്ളത് രോഗികളെ സഹായിക്കാനുള്ള ഒരു ചാരിറ്റി ഗ്രൂപ്പായിട്ടാണ്. 2004-ൽ ശ്രീ.കാരൂർ സോമൻ ആണ് ഇതാരംഭിക്കുന്നത്. അധികം അംഗങ്ങൾ ഉൾപ്പെടാത്ത ഒരു ചെറിയ സംഘടന. എന്നാൽ അത്പലർക്കും ചികിത്സാ സഹായം ചെയ്‌തുപോരുന്നു. ബൈബിൾ വചനമാണ് അവരുടെ അടിസ്ഥാന പ്രമാണം. ഇടത്തുകൈ ചെയ്യുന്നത് വലത്തു കൈ അറിയരുത്‘ എന്നാൽ കേരളത്തിലെ പ്രളയകാ ലത്തു് കൊടുത്ത ധനസഹായം ആരോ പുറത്താക്കിയത്രേ. ഇതൊക്കെ മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കാത്ത ഏതെങ്കിലും സംഘടനയുണ്ടോ?

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാ സാംസ്കാരിക വിഭാഗം സെക്രട്ടറിയായിരുന്ന ശ്രീ. സണ്ണി പത്തനംതിട്ട അതിൻ്റെ പ്രസിഡൻ്റ് ആയപ്പോൾ കാരൂർ മുന്നോട്ട് വെച്ച നിർദ്ദേശമാണ് സാഹിത്യ രംഗത്ത് സംഭാവനകൾ ചെയ്യുന്ന സ്വദേശ വിദേശ എഴുത്തുകാർക്ക് പ്രോത്സാഹനമായി സാഹിത്യ പുരസ്‌കാരം കൊടുക്കുക. എൽ.എം.സിയുടെ സെക്രട്ടറി ശ്രീ. ശശി ചെറായിയും ഇദ്ദേഹവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിലാണ്. ഈ സാഹിത്യ പുരസ്‌കാരങ്ങൾ കൊടുത്തു തുടങ്ങിയപ്പോൾ മാത്രമാണ് ഇവരെക്കുറിച്ച് മറ്റുള്ളവരറിയുന്നതുതന്നെ.

2006 മാർച്ചിൽ ശ്രീ. കാക്കനാടൻ്റെ ഭവനത്തിൽ എത്തിയാണ് നോവലിസ്റ്റ് ശ്രീ നൂറനാട് ഹനീഫയും ശ്രീ കാരൂർ സോമനും ചേർന്ന് പൊന്നാടയും ക്യാഷ് അവാർഡും നൽകി അദ്ദേഹത്തെ ആദരിച്ചത്. അന്ന് ശ്രീ കാരൂർ ലണ്ടനിൽ നിന്ന് എല്ലാം മാസവും പ്രസിദ്ധികരിച്ചു കൊണ്ടിരുന്ന ‘പ്രവാസി മലയാളം’ മാസികയുടെ ചീഫ് എഡിറ്റർ ശ്രീ കാക്കനാടൻ ആയിരുന്നു. കോവിഡ് കാലത്തു് ലോകമെങ്ങുമുള്ള എഴുത്തുകാരെ ഒരു കുടകീഴിൽ കൊണ്ടു വരാൻ ഒരു പരസ്യവുമില്ലാതെ ശ്രീ കാരൂർ ആരംഭിച്ചതാണ് ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ. ലോകമെങ്ങുമുള്ള പ്രമുഖ എഴുത്തുകാർ അതിൽ ഇന്നും എഴുതുന്നു. പലരും അതിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുമാണ്. പുതിയ എഴുത്തുകാർക്ക് പ്രോത്സാഹനം നല്കാൻ ലിമ വേൾഡ് ലൈബ്രറി എന്ന ഗ്രൂപ്പും പ്രവർ ത്തിക്കുന്നു. അതിൻ്റെ അഡ്‌മിൻ ചീഫ് പ്രമുഖ എഴുത്തുകാരിയും സ്വന്തം ബാല കഥകൾ കുട്ടികളുടെ പാഠപുസ്‌തകത്തിൽ ചേർക്കാൻ ഇടയായ, പല അവാർഡുകൾക്ക് അർഹയായ ബാലസാഹിത്യകാരി ശ്രീമതി. മിനി സുരേഷ് ആണ്.

ജീവകാരുണ്യ രംഗത്ത് ഏറ്റവും കൂടുതൽ സേവനങ്ങൾ ചെയ്‌തിട്ടുള്ള മാവേലിക്കര താലൂക്കിലെ രണ്ട് പ്രമുഖർക്കാണ് എൽ.എം.സി. ചാരിറ്റി പുരസ്‌കാരം നൽകിയത്. കരിമുളയ്ക്കൽ മാസ്റ്റേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ശ്രീ.എസ്.സാം, ചുനക്കര ശ്രീ. എൻ. ഷെരിഫ് എന്നിവർക്ക് വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. സാഹിത്യ രംഗത്ത് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ളത്. കാക്കനാടൻ (നോവൽ), ജോയൻ കുമരകം, അമേരിക്ക (ബാല സാഹിത്യം), ബേബി കാക്കശേരി, സ്വിറ്റ്സർലൻഡ് (കവിത), ബാബു കുഴിമറ്റം (കഥ), വിശ്വം പടനിലം (നോവൽ), മിനി സുരേഷ് (കഥ).

2024-ൽ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ച് എനിക്ക് ലഭിച്ച എൽ.എം.സി. സാഹിത്യ പുരസ്‌കാരത്തിൽ കച്ചവടമോ, മറ്റ് താല്‌പര്യങ്ങളോ ഞാൻ കണ്ടിട്ടില്ല. അതിലെ വിധികർത്താക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു. പുരസ്‌കാരം ലഭിച്ചതിന് ശേഷം എനിക്കും എൽ.എം.സി.വഴി രോഗികളെ സഹായിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അവാർഡ് വാങ്ങുന്ന നല്ല എഴുത്തുകാരെ, അത് നൽകുന്ന നല്ല പ്രസ്ഥാനങ്ങളെ ഞാൻ കുറ്റപ്പെടുത്തുകയല്ല മറിച്ചു് ഭാഷാസാഹിത്യത്തിൻ്റെ തിളക്കം നഷ്ടപ്പെടുത്തി അവാർഡ് കച്ചവടം നടത്തുന്ന സ്വാർത്ഥന്മാരെ, അത് വാങ്ങുന്നവരെ, ഒറ്റപ്പെടുത്തുക തന്നെ വേണം. ഇതുമൂലം ഭാഷക്കോ സാഹിത്യത്തിനോ എന്തെങ്കിലും നേട്ടമുണ്ടോ? ഇവിടെയാണ് ഭാഷക്കായി സ്വന്തം ധനവും സമയവും നഷ്ടപ്പെടുത്തി അര നൂറ്റാണ്ടോളം രാപകൽ എഴുതുകയും, എത്രയോ രാജ്യങ്ങൾ സന്ദർശിച്ചു് ധാരാളം യാത്രാവിവരണങ്ങളടക്കം മലയാളത്തിന് സംഭാവനകൾ ചെയ്‌തിട്ടുള്ള കാരുരിൻ്റെ സേവനങ്ങൾ ഈ രംഗത്തുള്ളവർ കണ്ടുപഠിക്കണം

മേരി അലക്സ് (മണിയ)

You may also like

error: Content is protected !!