മനുഷ്യമനസ്സിൽ കുഴിച്ചുമൂടികിടന്ന മതഭൂത സംസ്‌കാരം വീണ്ടും ‘ജാനകി’ എന്ന സിനിമാപേരിൽ മുളപൊട്ടി വന്നിരിക്കുന്നു. ഗൂഗിൾ വഴി കഥ കവിത രചിക്കുന്ന അഭിനവ എഴുത്തു പോലെയെയല്ല ഒരു സിനിമയുടെ നിർമ്മിതി. ഹേമ കമ്മിഷൻ കണ്ടെത്തലുകൾ എവിടെയെന്ന് ചോദിക്കുമ്പോഴും സിനിമ നിർമ്മിതി എത്രയോ സങ്കീർണ്ണമാണ്,എത്രയോ പേരുടെ കഷ്ടനഷ്ടങ്ങളുടെ കണക്കാണ് അതിലുള്ളത്. ഇതൊക്കെ കുഞ്ഞിളം കുളിരിൽ മട്ടുപ്പാവുകളിലിരുന്ന് സുഗന്ധം നുകരുന്ന പാവങ്ങളുടെ നികുതിപ്പണംകൊണ്ട് കൊഴുത്തുതടിക്കുന്ന ദിവ്യർക്കറിയില്ല. കഥ ആസ്വദിക്കാനുള്ള മനുഷ്യന്റെ തീഷ്ണയെ കിരാതമായ മതമൗലിക സദാചാര ആക്രമണത്തി ലൂടെ അടിച്ചേൽപ്പിക്കാൻ സിനിമ സെൻസർ ബോർഡ് ശ്രമിക്കുന്നത് യഥാർത്ഥ സിനിമയുടെ അകപ്പൊരുളറിയാത്തത്തുകൊണ്ടാണ്. ഫ്രഞ്ച് സഹോദരന്മാരായ ഔഗസ്റ്റ്-ലൂയി ലൂമിയർമാർ കണ്ടുപിടിച്ച സിനിമ അതിവിശാലമായ ലോകത്തു് നിർഭയമായി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വളരെ കരുത്തോടും കരുതലോടുമെടുത്ത ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റാൻ വിചിത്ര ഭാസുരമായ ‘വിലക്ക്’ ഏർപ്പെടുത്തിയത്.
മതഭ്രാന്ത് ഏറ്റവും കൂടുതലുള്ള കേരളത്തിൽ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആർക്കാനും വേണ്ടി ഓക്കാനിക്കുന്ന ചില സെൻസർ ബോർഡ് അംഗങ്ങൾക്ക് കലയുടെ യഥാർത്ഥ സൗന്ദര്യമറിയണമെന്നില്ല. അധികാരത്തിലിരിക്കുന്നവരാണ് ഈ കൂട്ടരേ ഇതുപോലുള്ള ഓരോരോ സ്ഥാപനങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. അതിന് മുൻപ് തന്നെ പൂജകൾ നടത്തിയിരിക്കും. സിനിമയിലെ നായിക ജാനകി ധാരാളം പീഡനങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രമാണ്. ഇനിയും നായകനുമായി ഇണ ചേർന്നോ എന്ന് കൂടി അന്വേഷിക്കുമോ? ഇത് ദേവാസുരന്മാരുടെ കഥയല്ല. കഴുതയ്ക്കറിയുമോ കർപ്പൂര ഗന്ധം?
ഒരു സിനിമയുടെ ആഴവും അഴകും തിരിച്ചറിയുന്നത് പേരിലൂടെയാണോ? കോടതിയും ചോദിച്ചു. ഈ പേരിൽ എന്തിരിക്കുന്നു? ലോകത്തെ മികച്ച സാഹിത്യ ശിൽപ്പികൾ ശക്തമായ പ്രമേയത്തിലൂടെയാണ് തിരക്കഥകൾ രചിക്കാറുള്ളത്. മലയാളത്തിലെ തോപ്പിൽ ഭാസി, എം.ടി, പി.പത്മരാജൻ തുടങ്ങി പലരും തിരക്കഥയുടെ പേരിൽ തന്നെ അറിയപ്പെട്ടവരാണ്. ഒരു തിരക്കഥാകൃത്തിന്റെ സ്വാതന്ത്ര്യമാണ് കഥാപാത്രത്തിന് എന്ത് പേര് കൊടുക്കണമെന്നുള്ളത്. അത് കേരള സിനിമ സെൻസർ ബോർഡിന്റെ കാഴ്ചപ്പാടിനനുസരിച്ചോ, കണ്ണാടിപ്പുരയിലിരൂന്നു തീരുമാനിക്കുന്നതോ അല്ല. ഇങ്ങനെ കെട്ടുറപ്പുള്ള നല്ലൊരു സിനിമയുടെ പേരിൽ കൈകടത്തുന്നവർ സിനിമയുടെ ചിത്രീകരണ രീതിക്കും, വസ്ത്രം, പാർപ്പിടം, ഭക്ഷണം ഇവിടെയെല്ലാം നുഴഞ്ഞു കയറുമോ? സിനിമയുടെ അസംസ്‌കൃത വസ്തുവായ കഥകൂടി സെൻസർ ചെയ്തു കൊടുക്കുമോ?
കേരളത്തിലെ അന്ധവിശ്വാസികളുടെ വിഗ്രഹങ്ങൾ പൊട്ടിച്ചെറിഞ്ഞ എത്രയോ ചലച്ചിത്ര സാഹിത്യ സൃഷ്ഠികൾ കേരളത്തിലുണ്ട്. ഒരു ഉദ്. എം.ടി യുടെ ചലചിത്രം ‘നിർമ്മാല്യം’ ദേവി യുടെ വിഗ്രഹത്തിൽ വെളിച്ചപ്പാട് കാർക്കിച്ചു് തുപ്പിയത് കണ്ടില്ലേ? അന്നാരും വൈകാരികമായി രംഗത്ത് വന്നില്ല. കാരണം അന്ന് അധികാരികൾ മതങ്ങൾക്ക് അടിമകളല്ലായിരുന്നു. അദ്ദേഹത്തിന്റെ ‘നാല് കേട്ട്’. അതിലെ അപ്പുണ്ണി എന്ന കഥാപാത്രം ഭഗവതിയെ പുലഭ്യം പറയുന്നുണ്ട്. അപ്പോഴാണ് രാമൻ, ഈശോ, മുഹമ്മദ് തുടങ്ങിയ പേരുകളിൽ മനസ്സിൽ കാറ്റും വെളിച്ചവുമില്ലത്ത മതമന്ദബുദ്ധികൾ നാട്ടുപേരായ ജാനകിയിൽ സീതയെ കണ്ടെത്തിയത്. ആ കുട്ടത്തിൽ ഒരു തുറുപ്പ് ചീട്ടുകൂടിയിറക്കും മതസ്പർധ. ഈശ്വര വിശ്വാസത്തിൽ, സത്യധർമ്മത്തിൽ ജീവി ക്കുന്ന നിഷ്പക്ഷമതികളായ യഥാർത്ഥ വിശ്വാസികൾ ഇവരുടെ വലയിൽ കുരുങ്ങില്ല. ദൈവങ്ങളെ വിറ്റ് പള്ളവീർപ്പിക്കുന്ന ഈ യാഥാസ്ഥിതികരുടെ ഈശ്വരീയതയെയാണ് വിവേകമുള്ളവർ തിരിച്ചറിയേണ്ടത്. ജാതിമത രാഷ്ട്രീയം നോക്കി സാഹിത്യ സൃഷ്ഠികൾ, സിനിമ നിർമ്മാണം നടത്താൻ സാധിക്കുമോ? ജീവിതത്തിന്റെ ചുണ്ടിൽ ചുംബനം കൊടുക്കണോ അടികൊടുക്കണോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സെൻസർ ബോർഡ് ആണോ? മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് അവകാശപൂർവ്വം കടന്നുകയറുന്ന പഴഞ്ചൻ കാടൻ മത വിശ്വാസങ്ങൾ മനഃസാക്ഷിയുള്ളവർ, യഥാർത്ഥ ഈശ്വര വിശ്വാസികൾ അംഗീകരിക്കില്ല. മനുഷ്യരിലെ സത്യവും സത്തയും സ്വത്വവും ഇവർ എന്നാണ് തിരിച്ചറിയുക?
കലാസാഹിത്യ രംഗത്ത് നടക്കുന്ന ഇത്തരം പ്രാകൃതസമീപനങ്ങൾ ഒരു വ്യക്തിയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേൽ നടത്തുന്ന ക്രൂരവിനോദമാണ്. സമൂഹത്തിൽ വിനാശം സൃഷ്ടിക്കുന്ന ജാതിമത ചിന്തകൾ, അത്യാചാരങ്ങൾക്ക് തിരികൊളുത്തുന്നത് കുടുസ്സുമുറിമനസ്സുള്ളവരുടെ കാഴ്ചപ്പാടുകളാണ്. ആധുനിക മനുഷ്യർ ശാസ്ത്ര സാംസ്‌കാരിക രംഗത്ത് പുരോഗതി പ്രാപിക്കുമ്പോൾ പരമ്പരാഗതമായി ലഭിച്ച ദൈവങ്ങളുടെ മറവിൽ പരസ്പരം സ്‌നേഹം വെടിഞ്ഞു വിദ്വേഷം വളർത്തി മതവികാരം വളർത്തുന്നു. ഭരണകൂടങ്ങൾ നാല് വോട്ടിനു വേണ്ടി നോക്കുകുത്തികളാകുന്നു. മതലഹരിയിൽ ജീവിക്കുന്ന ഈ കൂട്ടർ ഏതെങ്കിലും മത രാഷ്ട്രീയ സംഘടനകളുടെ മറവിലാണ് പ്രത്യക്ഷപെടുന്നത്. അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞാൽ, വിമർശിച്ചാൽ വ്യക്തിഹത്യ നടത്തുകമാത്രമല്ല തലയില്ലാത്ത സോഷ്യൽ മീഡിയയിൽ അപഹാസ്യരാക്കി അവതരിപ്പിക്കും.അസഹിഷ്ണത ഇവരുടെ മുഖമുദ്രയാണ്. ഇവരെ കേൾക്കാൻ ആൾക്കൂട്ടമുണ്ട്. മതേതരവാദികളായി നമ്മുടെ മുന്നിൽ അവതരിക്കുമെങ്കിലും ഇവരുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്നത് മത മൗലിക ചിന്തകളാണ്. ഈ കൂട്ടരുടെ പ്രസംഗം കേട്ടാൽ, കഥാ കവിതാപാരായണം കേട്ടാൽ കരഘോഷമുയരും.വേദിയിലും മുന്നിലുമിരിക്കുന്ന വിശിഷ്ട വ്യക്തികളെ, തല്പര കക്ഷികളെ മഞ്ഞുരുകുമ്പോലെ മുഖസ്തുതികൊണ്ട് മൂടിപ്പുതക്കും. സമ്പത്തുകൊടുത്താൽ ഒരു പൊന്നാടയും കൊടുക്കും. മതമൈത്രി സംസാരിക്കുന്ന വ്യക്തിയുടെ കണ്ണുകളിൽ സ്വാർത്ഥതയും വാചാലമായ വാക്കുകളിൽ മധുരവുമാണ്. ഇതാണ് സെൻസർ ബോർഡിലും കണ്ടത്. 1970-ന് മുൻപ് ഈ കൂട്ടരുടെ ജീർണമുഖം, വർഗ്ഗീയത സാമൂഹ്യ സാംസ്‌കാരിക നായകന്മാർ വലിച്ചെറിഞ്ഞതാണ്. അതിന് രക്തസാക്ഷികളായവരാണ് നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, പ്രൊഫ. കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവർ. ഗൾഫിൽ നിന്ന് പണം ഒഴുകിയെത്തിയ നാൾ മുതൽ 2025-ൽ എത്തി നിൽക്കുമ്പോൾ രാഷ്ട്രീയ മത പാർട്ടികൾ വർഗ്ഗീയതയുടെ വിഷവിത്തുകൾ വോട്ടുകളാക്കി മാറ്റി അധികാരത്തിലെത്തുന്നു. മതം മാനവധർമ്മത്തിന് വേണ്ടിയെന്ന് പഠിപ്പിക്കേണ്ട എഴുത്തുകാർ സ്വന്തം നിലനിൽപ്പിനായി അധികാരികളുടെ മുന്നിൽ പദവി, പുരസ്‌കാരത്തിന് തല കുനിഞ്ഞു നിൽക്കുന്നു. ഇതാണ് ഇന്ന് കേരളമനുഭവിക്കുന്ന ദുരവസ്ഥ. ഇപ്പോൾ കലയുടെ കഴുത്തിൽ കത്തിവെച്ചു് പറയുന്നു കഥാപാത്രത്തിന്റെ പേര് മാറ്റുക. ഒരു സിനിമ പ്രദർശനം തടസ്സപ്പെടുത്തിയാൽ അതിന്റെ നഷ്ടം ആരാണ് വഹിക്കുക? ഇതാണോ നമ്മുടെ സാമൂഹിക സാംസ്‌കാരിക നവോദ്ധാനം?
ഇപ്പോൾ മനസ്സിൽ തുടിക്കുന്ന ഒരു ചോദ്യം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ സെൻസസ് വിജ്ഞാപനത്തിൽ ‘ജാതി’ എടുത്തുമാറ്റി. അത് വിജ്ഞാപനത്തിലും വേണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. സിനിമ സെൻസർ ബോർഡ് കോടതി വഴി സിനിമ പ്രവർത്തകർക്ക് ഷോക്കോസ് നോട്ടീസ് കൊടുത്തു വിജ്ഞാപനം എന്തെങ്കിലും പുറത്തിറക്കുമോ? എന്തായാലും കോടതിവരാന്തയിൽ എത്തിയതല്ലേ. അവിടെ മതഭൂത ഭേദങ്ങൾ മറികടന്ന് മനുഷ്യ കോടതിയായി മാറട്ടെ. സെൻസർ ബോർഡിന്റെ ഈ നിലപാട് എത്ര പരിഹാസ്യമാണ്. ഇനിയും ഓരോ മലയാളിയും പേര് മാറ്റേണ്ടിവരുമോ? കഥ എഴുത്തുകാരും ജാഗ്രത പാലിക്കണോ? മതത്തെ രാഷ്ട്രീയാധികാരമാക്കിയാൽ ജനാധിപത്യം, പുരോഗമനവാദികൾ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അതും കപടതയല്ലേ? മസാല നോവലുകൾപോലെ ആ കപടതയ്ക്ക് കൂട്ടുനിൽക്കുന്ന പൈങ്കിളി വാർത്തകളല്ലേ നമ്മൾ നിത്യവും കേൾക്കുന്നത്. യാഥാർഥ്യങ്ങളുമായി പൊരുത്തമില്ലാത്ത എ ഐ ഇമേജസ് ഉല്പാദിപ്പിക്കുന്ന കപട ചിത്രവാർത്തകളല്ലേ കാണുന്നത്? കപട മതവിശ്വാസികൾ അത് ചൂടപ്പംപോലെ വിറ്റഴിക്കുന്നു. സമ്പത്തിനോട് ആർത്തിയുള്ള ജീർണ്ണ മാധ്യമ സംസ്‌കാരം മനുഷ്യമനസ്സിനെ കലുഷമാക്കുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം കലാസാഹിത്യ രംഗത്തുള്ളവർക്ക് മാത്രമല്ല എല്ലാം പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന അവകാശമാണ്. സിനിമാപ്രേമികൾ കൂടുതലും സിനി ചിലന്തിവലക്കുള്ളിൽ കുരുങ്ങിയ വരാണ്. ഇങ്ങനെ ഒരു വിവാദമുണ്ടാകുമ്പോൾ യുവമിഥുനം സിനിമ കാണുവാനുള്ള ആകാംക്ഷയും ഉൽകണ്ഠയുമുണ്ടാകും. എമ്പുരാൻ സിനിമ വിവാദമാക്കിയതുപോലെ ഇതും കച്ചവട തന്ത്രമാണോ? അങ്ങനെയെങ്കിൽ അതിനുള്ളിൽ ആരെയാണ് തൃപ്തിപ്പെടുത്തിയത്?
സാഹിത്യമൂല്യങ്ങളില്ലാത്ത, അസഭ്യം പുലമ്പുന്ന, കുട്ടികളെ തെറ്റിലേക്ക് വഴിനടത്തുന്ന, പിടിച്ചുപറി, കൊലപാതകം, സ്ത്രീ വിരുദ്ധത നിറഞ്ഞ എത്രയോ സിനിമകൾ ഇറങ്ങി. അവിടെയൊന്നും സെൻസർ ബോർഡിന്റെ കത്രിക കണ്ടില്ല. സിനിമ മോഡൽ കൊലപാതകംവരെ കേരളത്തിൽ നടക്കുന്നില്ലേ? സമ്പത്തുണ്ടാക്കാനുള്ള പ്രചാരവേലകളെങ്കിലും ഇതെല്ലാം കണ്ട് മൗനികളായി മലയാളികൾ മാറിയിരിക്കുന്നു. സിനിമയും ടെലിവിഷനും നിത്യജീവിതത്തിന്റെ ഒരവിഭാജ്യഘടകമായ ഈ കാലത്തു് അതിൽ കാണുന്നത് സത്യാത്മകമായ വിവരണമാണോ വിനോദമാണോ വിജ്ഞാനമാണോ എന്നത് എത്ര പേർ അപഗ്രഥിക്കുന്നു? കഥയറിയാതെ കഥകളി കാണുന്നവരെപോലെ എല്ലാം കണ്ട് രസിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാ കാലങ്ങളായ ജാതി മത രാഷ്ട്രീയ പിന്നണി വാഴ്ത്തുപാട്ടുകാരെ എല്ലാം മേഖലകളിലും തിരുകിക്കയറ്റി അളവറ്റ മതിപ്പ് ജനിപ്പിക്കുന്നതല്ല ക്രാന്തദർശിയായ ഒരു ഭരണാധികാരിയുടെ മഹത്വം. അതിലുപരി സമൂഹത്തിൽ സത്യവും സമത്വവും സത്തയും കണ്ടെത്തുന്നതിലാണ് സാമർഥ്യം കാട്ടേണ്ടത്. സിനിമ വ്യവസായത്തിന്റെ വാണിജ്യ താല്പര്യങ്ങൾ എന്തായാലും സാമാന്യജനത്തിന്റെ ചിന്താബോധത്തെ വളർത്തുകയല്ല തളർത്തുകയാണ്. സിനിമയിലെ താരാധിപത്യം പോലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ഓരോ മേഖലകളിലും ജീവിക്കുന്ന നിശബ്ദ കലാപകാരികളെ തിരിച്ചറിയാനും ഇവരുടെ മനസ്സ് എത്രയോ ദുരൂഹവും സങ്കീർണ്ണവുമെന്ന് ഇതിലൂടെ മനസ്സിലാക്കാനും സാധിച്ചു. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.
കാരൂർ സോമൻ (ചാരുംമൂടൻ)
www.karoorsoman.net