ന്യൂ ഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റായി ആദർശ് എം സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്‌പിൻ കോർട്ട്‌യാർഡ്) സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിൽ നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് ആദര്‍ശ് എം സജി. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളേജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആദർശ്. പശ്ചിമബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സിപിഐഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ്, പി അക്ഷര, ബിപിന്‍രാജ് പായം, താജുദ്ദീന്‍ പി, സാന്ദ്ര രവീന്ദ്രന്‍, ആര്യ പ്രസാദ്, ഇ പി ഗോപിക എന്നിവരാണ് കേരളത്തില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.