ചേർത്തല: പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
12 ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നില്ല. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല.
യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.