ഓസ്ട്രേലിയൻ പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ നേരിടുന്നത് തുടർച്ചയായ സൈബർ ആക്രമണങ്ങൾ. ഓസ്ട്രേലിയൻ സൂപ്പർ എന്ന കമ്പനിക്ക് അഞ്ച് ലക്ഷം ഓസ്ട്രേലിയൻ ഡോളർ നഷ്‌ടമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാർത്ത പരന്നതോടെ കോൾ സെൻ്ററുകളിലേക്ക് ഫോൺ വിളികളുടെ പ്രവാഹമാണെന്നും ആപ്പുകളും ഓൺലൈൻ അക്കൗണ്ടുകളും പലപ്പോഴും ക്രാഷ് ആകുന്നതായും കമ്പനി വ്യക്തമാക്കി.
പ്രശ്‌ന പരിഹാരത്തിനായി കഠിനപ്രയ്‌തനത്തിലാണ് തങ്ങളെന്നും നിക്ഷേപകർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമാപണം അറിയിക്കുന്നതായും കമ്പനി അറിയിച്ചു. ഓസ്ട്രേലിയലെ ഏറ്റവും വലിയ റിട്ടയർമെൻ്റ് ഫണ്ടാണ് മുപ്പത്തഞ്ച് ലക്ഷത്തോളം അംഗങ്ങൾ ഉള്ള ഓസ്ട്രേലിയൻ സൂപ്പർ. ഓസ്ട്രേലിയൻ സൂപ്പറിനെ കൂടാതെ റസ്റ്റ്, ഹോസ്റ്റ് പ്ലസ്, ഇന്‌സിനിയ, ഓസ്ട്രേലിയൻ റിട്ടയർമെൻ്റ് തുടങ്ങിയ ഫണ്ടുകളും സൈബർ ആക്രമണത്തിന് ഇരയായെങ്കിലും ആരുടെയും നിക്ഷേപം നഷ്‌ടപ്പെട്ടതായി അറിവായിട്ടില്ല.
ഓസ്ട്രേലിയയിൽ ആറ് മിനിറ്റിൽ ഒന്ന് എന്ന കണക്കിൽ സൈബർ ആക്രമണമാണ് ഉണ്ടാക്കുന്നതെന്നും തങ്ങൾക്ക് ഇതിനെക്കുറിച്ച് അറിവുണ്ടെന്നും സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസി പറഞ്ഞു.