Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോർപ്പറേറ്റ് ഗോഡസ്സ്
നോവൽ - കോർപ്പറേറ്റ് ഗോഡസ്സ് - അദ്ധ്യായം 12

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 12

by Editor

കൃത്യം 4.30-ന് ഗിരിധറിന്റെ കാര്‍ മഹാഗൗരിയുടെ വീടിന്റെ മുമ്പിലെത്തി.
മണിയടിച്ചപ്പോള്‍ വാതില്‍ തുറന്നതു ചിറ്റയാണ്. അവര്‍ ഗിരിയെ കണ്ടതും വല്ലാതെ പരിഭ്രമിച്ചു.
പക്ഷേ, അത് പുറത്തുകാണിക്കാതെ അകത്തു കയറി ഇരിക്കാന്‍ പറഞ്ഞു. പിന്നെ അടുക്കളയില്‍ പോയി ഒരു ഗ്ലാസ് വെള്ളമെടുത്തു കൊടുത്തു.
“കുടിക്കാന്‍ ചായയോ കാപ്പിയോ?”

“നിങ്ങള്‍ അയ്യര്‍മാരുടെ ഫില്‍റ്റര്‍ കോഫിയില്ലേ, അതുമതി. മഹാഗൗരി എത്തിയില്ലേ?”
“മുകളിലുണ്ട്.”
“ഫ്രഷ് ആകുകയാണ്. ഓഫീസില്‍നിന്ന് ഇപ്പോള്‍ വന്നതേയുള്ളൂ. ഇരിക്കൂ. അവള്‍ ഇപ്പോള്‍ വരും.”
ചിറ്റ കോവണിപ്പടിക്കു താഴെ നിന്നുകൊണ്ട് ഉറക്കെ വിളിച്ചു:
“കണ്ണമ്മ, ഒന്നു താഴേക്കു വരൂ.”

പടിക്കെട്ടുവഴി മഹാഗൗരി താഴേക്കിറങ്ങിവരുന്നത് ഗിരി കണ്ണിമയ്ക്കാതെ നോക്കി.
വയലറ്റ് ബോര്‍ഡറുള്ള വെള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമിട്ട് കൗമാരപ്രായമായ പെണ്‍കുട്ടിയെപ്പോലെ അവള്‍ ഇറങ്ങിവന്നു.
അയാള്‍ക്ക് എതിരെയുള്ള സോഫയില്‍ ഇരുന്നുകൊണ്ട് അവള്‍ പറഞ്ഞു:
“സുഖമാണോ എന്നു ചോദിക്കുന്നില്ല. കാരണം, നിങ്ങളുടെ മുഖം വിളിച്ചോതുന്നു നിങ്ങള്‍ അസ്വസ്ഥനാണെന്ന്…”

ആമുഖം ഇല്ലാതെ അയാള്‍ ചോദിച്ചു:
“സത്യം പറയൂ മഹാഗൗരി, ഞാന്‍ എന്തു തെറ്റാണ് നിങ്ങളോടു ചെയ്തത് എന്നെ ഇത്രയും ദ്രോഹിക്കാന്‍?”
“നിങ്ങള്‍ ചെയ്ത തെറ്റിനല്ലേ ജയിലില്‍ പോയത്. ഞാന്‍ ഉണ്ടാക്കിയ കഥയല്ല. സത്യസന്ധമായി എന്റെ ചാനല്‍ അത് പുറത്തു കൊണ്ടുവന്നു. അത്രേയേയുള്ളൂ.”
“മഹാഗൗരി എന്നെ മുമ്പ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അന്ന് ചാനലില്‍ ഞാന്‍ വരുന്നതിനു മുമ്പേ? എന്റെ സ്മൃതിപഥത്തില്‍ ഞാന്‍ നിങ്ങളെ ഇതിനു മുമ്പേ കണ്ടതുപോലെ തോന്നുന്നു. അതും ഈ ഡ്രസ്സില്‍ കാണുമ്പോള്‍ നല്ല പരിചയംപോലെ. അതോ ഇതെല്ലാം എന്റെ തോന്നലാണോ?”

“നവരാത്രിയുടെ എട്ടാം നാള്‍ മഹാഗൗരിയുടേതാണ്. ദേവിയെ ഈ നിറത്തിലാണ് അണിയിച്ചൊരുക്കുന്നത്. ഞാന്‍ മഹാഗൗരി. ഇതാണ് എന്റെ പ്രിയ വർണ്ണം. പിന്നെ ഇതിനു മുമ്പേ കണ്ടിട്ടുണ്ടോ എന്ന ചോദ്യം. ഇതേ വേഷത്തില്‍ നിങ്ങള്‍ എന്നെ കണ്ടിട്ടുണ്ട്. അത് നിങ്ങളുടെ തോന്നലല്ല. നമ്മള്‍ കണ്ടിട്ടുണ്ട്. കോഫി കുടിക്കൂ. എന്നിട്ട് ഒന്നുകൂടി ആലോചിച്ചുനോക്കൂ.”
“ടു ബീ ഹോണസ്റ്റ് ഐ കാണ്ട് റീകളക്ട്.”

“എന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കൂ. ഈ കണ്ണുകള്‍ നിറഞ്ഞ് നിങ്ങള്‍ ഇതിനുമുമ്പേ കണ്ടിട്ടുണ്ടോ എന്ന്.”
പെട്ടെന്നാണ്, മഹാഗൗരിയുടെ മുഖം ചുവന്നത്. വല്ലാത്തൊരു ഭാവപ്പകര്‍ച്ച അവള്‍ക്കുണ്ടായി.
കരയാതെതന്നെ അവളുടെ കണ്ണില്‍നിന്നു ജലം ഇറ്റിറ്റു വീഴാന്‍ തുടങ്ങി.
അയാളുടെ മുമ്പില്‍ കണ്ണു നിറഞ്ഞതില്‍ അവള്‍ക്കു ദുഃഖം തോന്നിയില്ല, കാരണം അത് കണ്ണുനീരല്ലായിരുന്നു. രക്തമായിരുന്നു.
വര്‍ഷങ്ങളോളും അവള്‍ കൊണ്ടുനടന്ന വേദന, അവിടെ അണമുറിഞ്ഞ് ഒഴുകാന്‍ തുടങ്ങി.
എന്തുചെയ്യണം, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അയാള്‍ മഹാഗൗരിയെത്തന്നെ നോക്കിയിരുന്നു.

അവള്‍ പറഞ്ഞു:
“ഞാന്‍ ഒരു കഥ പറയാം, അത് ഓര്‍മ്മവരുന്നോ എന്നു പറയൂ. കുറെ വര്‍ഷങ്ങള്‍ക്കുമ്പേ കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിമൂന്നു വര്‍ഷംമുമ്പ്, ഒരു നവരാത്രികാലം. പാലക്കാട് അഗ്രഹാരത്തില്‍ നിന്നു പൂജ അവധി ചിലവഴിക്കാന്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുടെ വീട്ടില്‍ തിരുവനന്തപുരത്ത് എത്തി. അമ്മാവന്റെ മകള്‍ നന്ദ അവളുടെ ഉറ്റ തോഴിയാണ്.”
ഗിരിധറിന്റെ മനസ്സിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നുപോയി.
സന്നിഗ്ധമായ ഒരോര്‍മ്മ. അയാളുടെ തൊണ്ടയില്‍ ശ്വാസം കുടുങ്ങി.
നിര്‍വികാരനായി അവളെത്തന്നെ നോക്കിയിരുന്നു അയാള്‍.

അപ്പോഴാണ് അവളുടെ പാദത്തിലെ കൊലുസ്സു കണ്ടത് ഒറ്റക്കൊലുസ്സ്.
എല്ലാം ചെറുതായി ഓര്‍മ്മവരുന്നു. ഒരു കാലിലെ കൊലുസ്സ് അയാളുടെ അലമാരയില്‍ ഇപ്പോഴുമുണ്ട്.
മഹാഗൗരി തുടര്‍ന്നു: “അമ്മാവന്റെ വീടിനടുത്ത് ഒരു പടുകൂറ്റന്‍ ബംഗ്ലാവ്, മഹാദേവന്‍ മുതലാളിയുടെ. അവിടെ അയാളുടെ മകന്‍ ഗിരിധറിനെ കാണാന്‍ ഇടയ്ക്കിടെ വന്നുപോകുന്ന ചെറിയുമായി നന്ദ അടുപ്പത്തിലായി. ആ കാലമല്ലേ അടുപ്പം എന്നു പറയാന്‍ പറ്റില്ല. ഒരു ചിരി, നോട്ടം.”
അവളുടെ മനസ്സില്‍ എപ്പോഴും ചെറിമാത്രം.
അന്യമതത്തില്‍പ്പെട്ട ഒരു പയ്യന് സ്വപ്‌നത്തില്‍പ്പോലും അവളെ കല്യാണം കഴിച്ചുകൊടുക്കില്ല, കൗമാരം കഷ്ടിച്ച് ആരംഭിച്ച ഒരു പെണ്‍കുട്ടി. എന്നാലും ആ കൗമാരക്കാരിയുടെ മനസ്സില്‍ ഒരുപാട് മോഹങ്ങളുണ്ടായിരുന്നു.
പഠിച്ചു നല്ല ജോലി വാങ്ങണം. പിന്നെ ചെറി തന്നെ ജീവിതത്തിലേക്കു കൂട്ടും.

അവള്‍ ചോദിച്ചു:
“നിങ്ങളുടെ കൂട്ടുകാരന്‍ ചെറി പോയിട്ട് എത്ര വര്‍ഷമായി?”
അയാള്‍ അതിനുത്തരം പറഞ്ഞില്ല. തന്റെ തല പൂഴിയില്‍ ഒളിപ്പിച്ചു. അവസാനം പാതാളത്തിലേക്ക് ആരെങ്കിലും തന്നെ ചവിട്ടി താഴ്ത്തിയെങ്കില്‍…
മഹാഗൗരി കഥ തുടര്‍ന്നു:
“തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് നവരാത്രിയും. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം തിന്മ ജയിച്ചുകൊണ്ടേയിരുന്നു. എന്നെങ്കിലും അതിന് ഒരു അറുതി വരുത്തേണ്ടേ?”
അവര്‍ക്കു ചുറ്റും നിശ്ശബ്ദത പരന്നു.

“നിങ്ങളുടെ വീട്ടില്‍ ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു കാണാനെന്ന വ്യാജേന അവളെ ചെറി വിളിച്ചു. എന്നോടു പറയാതെയാണ് അവള്‍ അങ്ങോട്ടു വന്നത്. നാലുമണി മുതല്‍ ഞാന്‍ അവളെ തേടി നടന്നു. എന്റെ അന്വേഷണം നിങ്ങളുടെ വീട്ടില്‍ എന്നെ എത്തിച്ചു. അവിടെ ഞാന്‍ എന്താ കണ്ടത്. മൃതപ്രായമായി രക്തത്തില്‍ കുളിച്ചുകിടക്കുന്ന എന്റെ നന്ദ. കുടിച്ചു ലക്കുകെട്ട രണ്ടു ചെറുപ്പക്കാര്‍ അവിടെ താണ്ഡവമാടി. അവളെ തേടിവന്ന എന്നെയും നിങ്ങള്‍ ആക്രമിച്ചു കീഴടക്കി.”

ഗിരിധറിന്റെ നേരേ കൈചൂണ്ടി മഹാഗൗരി പറഞ്ഞു:
“അതേ, നിങ്ങള്‍ എന്നെ ആക്രമിച്ചു. ലക്കുകെട്ട പിശാചായ നിങ്ങളെ ഞാന്‍ സകല ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ നോക്കി. പ്രജ്ഞ നഷ്ടപ്പെട്ട ഞാന്‍ ജീവച്ഛവമായി. പിന്നെ നടന്നതൊക്കെ നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കണോ ഇനിയും?”
അയാള്‍ പതുക്കെ പറഞ്ഞു: “അറിവില്ലാതെ, ബോധമില്ലാതെ… ക്ഷമ ചോദിക്കാന്‍കൂടി എനിക്കു ശക്തിയില്ല.”

“നിങ്ങള്‍ അന്ന് നഷ്ടപ്പെടുത്തിയത് രണ്ടു ജീവനാണ്.” മഹാഗൗരി തുടര്‍ന്നു:
“ബോധം വന്നപ്പോള്‍ പിന്നെയും നിങ്ങള്‍ എന്താണ് ചെയ്തത്? ഒരു ഹോസ്പിറ്റലിന്റെ മുന്‍പില്‍ ഞങ്ങളെ ഉപേക്ഷിക്കാമായിരുന്നു. എന്നാല്‍ വണ്ടിയുടെ ഡിക്കിയില്‍ ഞങ്ങളെ എടുത്തിട്ടു തിരുവനന്തപുരത്തുനിന്നു കൊച്ചിവരെ വണ്ടി ഓടിച്ചു. അവിടെ റോഡരുകില്‍ ഉപേക്ഷിച്ചു. ആരാ എന്താ എന്നറിയാതെ വഴിപോക്കര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ എത്തുന്നതിനുമുമ്പേ നന്ദയുടെ ജീവന്‍ പറന്നകന്നു.”
മഹാഗൗരി നിര്‍ത്തി, കുറച്ചു വെള്ളം കുടിച്ചു.

“നിങ്ങള്‍ ഇപ്പോള്‍ തല താഴ്ത്താതെ, എന്നെ നോക്കൂ, എന്റെ മുഖത്തേക്കു നോക്കൂ…”

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

You may also like

error: Content is protected !!