പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം വെടിനിർത്തൽ കരാർ പാക് സൈന്യം ലംഘിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് കുറുകെയുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക്കിസ്ഥാൻ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യത്തിന്റെ കൃഷ്ണ ഘാട്ടി ബ്രിഗേഡിന്റെ കീഴിലുള്ള നാൻഗി ടെക്രി ബറ്റാലിയനിലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഏപ്രില്‍ ഒന്നിന് കൃഷ്ണ ഘാട്ടി മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ കുഴിബോംബ് സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ഫലപ്രദമായി തിരച്ചടിക്കുകയും ചെയ്തു. സാഹചര്യം ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. സംഭവത്തില്‍ ഇരുഭാഗത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയക്ടര്‍ ജനറലുകള്‍ തമ്മിലുള്ള ഉടമ്പടി തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യന്‍ സൈന്യം ആവര്‍ത്തിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിയവയ്‌പ്പിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കത്വയിലെ പഞ്ച്തീർത്തി പ്രദേശത്താണ് ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ നടക്കുന്നത്.
ഗിൽജിത് – ബാള്‍ട്ടിസ്താന്‍ ലഡാക്കിന്റെ ഭാഗം; പാക് അധീന കാശ്മീർ ഇന്ത്യയിൽ ലയിക്കുമോ?.