Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോർപ്പറേറ്റ് ഗോഡസ്സ്
നോവൽ - കോർപ്പറേറ്റ് ഗോഡസ്സ് - അദ്ധ്യായം 10

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 10

by Editor

ഗിരിധറിന്, തന്റെ സുഹൃത്തില്‍നിന്നു പറയത്തക്ക വിവരങ്ങളൊന്നും ലഭിച്ചില്ല. വിക്കിപീഡിയ അല്ലെങ്കില്‍ അയാള്‍ക്ക് ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങള്‍മാത്രം…
മഹാഗൗരി ഇപ്പോഴും ഒരു പ്രഹേളികയായി തുടരുകതന്നെയാണ്. അവളുടേതായ രഹസ്യങ്ങളൊന്നും കണ്ടുപിടിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അവള്‍ ആരാണെന്നു പോലും…

നന്നായിട്ടു പൊള്ളുമ്പോള്‍ മനസ്സും ശരീരവും ഒരുപോലെ വിങ്ങും. നീറ്റലാണ്… ശരീരമാസകലം..
ശ്വാസം കിട്ടാത്തപോലെ. തന്റെ ഹൃദയതാളം പിന്നെയും തെറ്റാനുളള പുറപ്പാടാണോ.. ?
വക്കീലിന്റെ ഫോണ്‍. മുന്‍കൂര്‍ ജാമ്യം കിട്ടുമോയെന്ന കാര്യം ഉറപ്പില്ലെന്ന്.

“ഗിരി തല്‍ക്കാലം ഇവിടുന്നൊന്ന് മാറിനില്ക്കുന്നോ?”
“എന്തിന്? ഇവിടുന്നോടി ഞാനെവിടെപ്പോകാന്‍? വേണ്ട ഇതിനു വേണ്ടി ഇനി ജയിലില്‍ പോകേണ്ടിവന്നാലും ഞാന്‍ പോകും. അങ്ങനെ പോകേണ്ടിവന്നാല്‍ ഒരൊറ്റ ദിവസത്തിനകം എന്നെ പുറത്തു കൊണ്ടു വന്നിരിക്കണം.”

“ജയിലില്‍ പോകേണ്ടി വന്നാല്‍ രണ്ടാഴ്ചയെങ്കിലും കഴിയാതെ ജാമ്യം കിട്ടില്ല.”
“അങ്ങനെയെങ്കിലങ്ങനെ. എനിക്കു പേടിയില്ല.” തലച്ചോര്‍ പ്രവര്‍ത്തനരഹിതമായപോലെ. ഫോണ്‍ വെച്ചുകഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്. തന്റെയീ പിടിവാശി, മുമ്പും പിന്‍പും നോക്കാതെയുള്ള എടുത്തുചാട്ടം, അതാണ് എല്ലാത്തിനും കാരണം. തന്റെ ന്യൂനതകള്‍ തനിക്കുതന്നെ അറിയാം. എന്നിട്ടും…

ഈ സ്വഭാവം വച്ചുകൊണ്ട് ഉറപ്പായിട്ടും തനിക്കു കക്ഷിരാഷ്ട്രീയം അത്ര എളുപ്പമാവില്ല. പക്ഷേ, ഇനിയൊട്ടു തിരിഞ്ഞുനടക്കാനും വയ്യ. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കേണ്ടി വന്നേക്കാം. സ്വയം വരുത്തിവച്ചതല്ലേ. അനുഭവിക്കുകതന്നെ!
എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം ഒരുനാള്‍ മറനീക്കി പുറത്തുവരികതന്നെ ചെയ്യും. ഒരു നിഷ്‌കളങ്കനാണ് കൊല്ലപ്പെട്ടത്.
ആത്മാവുണ്ടോ ഇല്ലയോ. അറിയില്ല. കര്‍മ്മഫലം അനുഭവിക്ക തന്നെവേണം.

മഹാഗൗരിയുടെ ഫോണ്‍ രാത്രിയും ഇടവിടാതെ ശബ്ദിച്ചുകൊണ്ടിരുന്നു. അത്യാവശ്യമുള്ള കോളുകള്‍മാത്രമേ അവള്‍ അറ്റന്‍ഡു ചെയ്തുള്ളൂ.
ഗിരിധര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഏകദേശം ഉറപ്പായി.
വീഡിയോ ക്ലിപ്പിംഗ് പോലീസ് തൊണ്ടിമുതലായി എടുത്തുകൊണ്ടുപോയി.

പരമേശ്വരി വിളിച്ചപ്പോള്‍ രാത്രി വളരെ വൈകിയിട്ടും മഹാഗൗരി ഫോണ്‍ എടുത്തു. തമ്മില്‍ പിരിഞ്ഞെങ്കിലും പരമേശ്വരിക്ക് ഇപ്പോഴും ഗിരിധറിനോടൊരു കരുതലുണ്ടെന്ന് മഹാഗൗരിക്കറിയാം.
“ഗൗരി നന്നായിട്ടു ഹോംവര്‍ക്ക് ചെയ്‌തെന്നു തോന്നുന്നു ഗിരിയുടെ കാര്യത്തില്‍.”
“അങ്ങനെ ചെയ്തിട്ടില്ല എന്നുപറഞ്ഞാല്‍ അത് അസത്യമാകും.”

“നിങ്ങള്‍ക്കു തമ്മില്‍ എന്തെങ്കിലും പൂര്‍വ്വവൈരാഗ്യങ്ങളുണ്ടോ? ഹാവ് യു ക്രോസ്സ്ഡ് പാത്‌സ് ബിഫോര്‍?”
മഹാഗൗരി അതിനു മറുപടി പറയാതെ മറ്റൊരു കാര്യമാണെടുത്തിട്ടത്.
“ഗിരിധറിനെപ്പോലെയുള്ളവരുടെ കയ്യില്‍ ഭരണം കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. ഈ രാജ്യത്തിന്റെ ഗതി എന്താകും? ഇവര്‍ ഒരുതരം സ്വേച്ഛാധിപത്യ വാഴ്ചയല്ലേ നടത്തൂ. ഇഷ്ടമല്ലാത്തവരെ തീര്‍ത്തുകളയും യാതൊരു ദയാദാക്ഷിണ്യവും കൂടാതെ.”

“അതുനേരാണ്.” പരമേശ്വരി സമ്മതിച്ചു.
“അത്ര ഈസിയായിട്ടുള്ള ആളല്ല ഗിരി. പിന്നെ വൈരാഗ്യവും മുൻ ‍കോപവും. രാഷ്ട്രീയപ്രവര്‍ത്തകനുവേണ്ടതായ ഒരു നന്മയുമില്ല. നയതന്ത്രജ്ഞത തീരെയില്ല.”
ഗിരിയുടെ വക്കീലിനോടു സംസാരിച്ച കാര്യത്തെക്കുറിച്ചും ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞതും കേസിന്റെ നിലനില്‍പ്പിനെക്കുറിച്ചുമൊക്കെ അവര്‍ വിശദമായി ചര്‍ച്ച ചെയ്തു.
കൊലപാതകം മാത്രമല്ല, പണം കൊടുത്തു വശീകരിച്ചു കുറ്റം ഏറ്റെടുക്കാന്‍ മറ്റൊരാളെ പ്രേരിപ്പിക്കുകയും ചെയ്തു. എന്തൊക്കെ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷിക്കപ്പെടാന്‍ പോകുന്നതെന്ന് ആർക്കറിയാം.

തരംഗം ടി.വി.യാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അതിന്റെ തിക്താനുഭവം എന്തായിരിക്കുമെന്നറിയില്ല
മഹാഗൗരിയെക്കുറിച്ച് ഗിരിധറിനുമാത്രമല്ല, മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒന്നും അറിയില്ല. അറിയാനാഗ്രഹമുണ്ടായിരുന്നു. നിരാശയായിരുന്നു ഫലം.

ബ്രിന്ദയെ സംബന്ധിച്ചിടത്തോളം, ചാനലിന്റെ ടി.ആര്‍.പി. റേറ്റിംഗ് കൂട്ടാന്‍ സാധിച്ചു ഈയൊരു വാര്‍ത്തകൊണ്ട്. എന്നാലും മഹാഗൗരിയുടെ ജീവിതം ഇതിനുശേഷം എന്താകുമെന്ന ഭയമുണ്ട്.
ഗിരിധറിനെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കുമായിരിക്കും. പക്ഷേ, അയാള്‍ ഉറപ്പായും പകരംവീട്ടും.
എന്നാല്‍, ഇതൊന്നും തെല്ലുപോലും മഹാഗൗരിയെ ഭയപ്പെടുത്തുന്നില്ല. അതാണ് അത്ഭുതം. വല്ലാത്ത ധൈര്യമുള്ള സ്ത്രീതന്നെ.

ഒരു വഴിയിലൂടെ ഒരു ലക്ഷ്യത്തോടെമാത്രം നടന്നുനീങ്ങുന്ന ചിലരുണ്ട്. പാദത്തില്‍ എത്ര മുള്ളുകള്‍ തുളച്ചുകയറിയാലും അതിനെ നിഷ്പ്രയാസം ഊരിയെടുത്തു വഴിയില്‍ വലിച്ചെറിഞ്ഞു മുന്നോട്ടു നടക്കും. ചിലരാകട്ടെ അതീവജാഗ്രതയോടെ അതിലേറെ സൂക്ഷ്മതയോടെ മുള്ളെടുക്കുന്നു, അതിനെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ഉപേക്ഷിക്കുകയും ചെയ്യുമവര്‍.
മറ്റു ചിലരാകട്ടെ തറച്ച മുള്ളിനെ മുറിവിന്റെ ആഴങ്ങളിലേക്ക് ഇറക്കിവിട്ട് ആ നോവൊരു ലഹരിയാക്കി അതില്‍നിന്നു ശക്തി സംഭരിച്ചു ജീവിക്കും.
മഹാഗൗരി ആ ജനുസ്സില്‍പ്പെട്ടവളാണ്.

എപ്പോഴോ ഗിരിധര്‍ ഉറങ്ങിപ്പോയി. മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ന്നിരിക്കുന്നു.
അല്ല തളര്‍ത്തിയിരിക്കുന്നു.
അറ്റമില്ലാത്ത ചോദ്യങ്ങളുടെ താക്കോല്‍ക്കൂട്ടം എറിഞ്ഞുകൊടുക്കുംപോലെ.
ആയിരം ചോദ്യശരങ്ങള്‍ അയാളിലൂടെ കടന്നുപോയി. ആ നിദ്രയിലും പുറത്തെന്തോ ബഹളം കേട്ടാണുണര്‍ന്നത്. നോക്കുമ്പോള്‍ ചാനലുകാരുടെ ഒരു പടതന്നെയുണ്ട്.

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു താന്‍ ഇത്രയുംനേരം ഉറങ്ങിപ്പോയോ?
ഫോണില്‍ വക്കീലിന്റെ വളരെയധികം മിസ്സ്ഡ് കോളുകള്‍.
താഴേക്കിറങ്ങിച്ചെല്ലുമ്പോള്‍ വക്കീല്‍ അക്ഷമനായി കാത്തിരിക്കുന്നു. കൂടെ പോലീസുകാരും. അവര്‍ അയാള്‍ക്ക് വസ്ത്രം മാറാനും മറ്റും സമയം അനുവദിച്ചു. എന്താണെങ്കിലും, അവരില്‍ ചിലരുടെയെങ്കിലും മേലാധികാരിയായിരുന്നിട്ടുണ്ട്. കുറച്ചുനാളെങ്കിലുമയാള്‍.

അതേ, ഗിരിധര്‍ മഹാദേവന്‍ അറസ്റ്റു ചെയ്യപ്പെട്ടു. എല്ലാ ചാനലുകളും, മറ്റു വാര്‍ത്താമാധ്യമങ്ങളും അത് ആഘോഷിക്കുകയാണ്. വലിയവരുടെ പതനം, അത് കാണുന്നത് എല്ലാവര്‍ക്കും ഉള്ളിന്റെയുള്ളില്‍ ഒരു സന്തോഷമാണ്.
പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ഇല്ലെങ്കിലും അയാളെ തീര്‍ത്തു കാണാന്‍ പലരും ഉള്ളാലേ ആഗ്രഹിച്ചിരുന്നു.
അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട ദുര്‍ഗ്ഗയാണോ ഈ മഹാഗൗരി!
ആദിപരാശക്തിയുടെ മൂര്‍ത്തരൂപമായ ദുര്‍ഗ്ഗ!
ശിവപത്‌നിയായ ശ്രീപാര്‍വ്വതിയുടെ മൂലരൂപമായ ദുര്‍ഗ്ഗ!
മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗ്ഗ!

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

You may also like

error: Content is protected !!