Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോർപ്പറേറ്റ് ഗോഡസ്സ്
നോവൽ - കോർപ്പറേറ്റ് ഗോഡസ്സ് - അദ്ധ്യായം 9

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 9

by Editor

കല്ല് പാഞ്ഞുവന്നെങ്കിലും അത് പാരപ്പെറ്റില്‍ തട്ടി താഴേക്കു തന്നെ പോയി.
സാമുവേല്‍ കടപ്പുറത്തുള്ള തന്റെ വീട്ടിലേക്കുപോയതും ഗിരിധറിന്റെ ആളുകള്‍ കൂട്ടത്തോടെ അയാളുടെ നേരേ പാഞ്ഞടുത്തു. പക്ഷേ, അത് സാമുവേലിന്റെ പേട്ടയാണ്. അവിടെവച്ച് അയാളെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. ഒരു ചെറിയ ഏറ്റുമുട്ടല്‍. കടലിന്റെ മക്കളുടെ മുന്‍പില്‍ വാടക ഗുണ്ടകള്‍ നില്‍ക്കില്ല. കാരണം ഗുണ്ടകള്‍ പൈസയ്ക്കാണ് അക്രമം ചെയ്യുന്നത്. മറിച്ച്, സാമുവേലിനുവേണ്ടിയാണ് അയാളുടെ കൂടെയുള്ളവര്‍ നില്‍ക്കുന്നത്.

അവസാനം വന്ന വണ്ടിയില്‍നിന്ന് ഗിരിധര്‍ ഇറങ്ങി. ആദ്യമായിട്ടാണ് അവര്‍ നേര്‍ക്കുനേര്‍ കാണുന്നത്. രണ്ടു സംഘത്തലവന്മാര്‍ പക്ഷേ, ജന്മംകൊണ്ട്, രണ്ടു തലങ്ങളില്‍നിന്നു വന്നവര്‍. ലക്ഷ്യം ഒന്നാണെങ്കിലും വംശപരമ്പര രണ്ടാണ്.

ചീറ്റപ്പുലിയുടെ ആവേശത്തോടെ ഗിരിധര്‍ സാമുവേലിന്റെ അടുത്തേക്ക് പാഞ്ഞുചെന്നു.
“താന്‍ എന്താ ജീവിതകാലം മുഴുവനും ജനപ്രതിനിധിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണോ? തന്റെ പൊളിറ്റിക്കല്‍ ഗിമ്മിക്സ് ഒക്കെ ഈ കടപ്പുറത്തു നടക്കും. പക്ഷേ, ഗിരിധറിന്റെ ജനറ്റിക് കോണ്‍സ്റ്റിട്യൂഷന്‍, അത് വേറെയാണ്. അതുകൊണ്ട് എന്റെ അടുത്ത് ഇതൊന്നും വേണ്ട.”

“താന്‍ ഇപ്പോള്‍ അഭയം തേടിയിരിക്കുന്ന തന്റെ കോര്‍പ്പറേറ്റ് ഗോഡസ്സ് ഉണ്ടല്ലോ. അവളെയും അവളുടെ ചാനലും ഇവിടെനിന്നു കെട്ടുകെട്ടിക്കാന്‍ എനിക്ക് ദേ നോക്ക്, (കൈവിരല്‍ ഞൊടിച്ചു) മൂന്നു നിമിഷം വേണ്ട. തനിക്കൊരു വിചാരമുണ്ട്. ഈ ന്യൂസ് ക്ലിപ്പിംഗ് കൊണ്ട് എന്നെ അങ്ങ് തീര്‍ത്തുകളയാമെന്ന്. ഒരാള്‍ ഈ പറഞ്ഞ കാര്യത്തിന് ശിക്ഷ അനുഭവിച്ചുകൊണ്ട് ജയിലില്‍ ഉണ്ടല്ലോ.”

സാമുവേല്‍ പരിഹാസച്ചുവയില്‍ പറഞ്ഞു.
“എന്നാലും ഒരു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിക്കോ. കോടതി സ്വമേധയാ കേസ് എടുക്കുന്നു, ന്യൂസ് കേട്ടില്ലേ?”
“പിന്നെ ഈ വീഡിയോയുടെ കോപ്പി ആധികാരികത അറിയാന്‍, ദൃശ്യങ്ങള്‍ ആരും നശിപ്പിക്കാതിരിക്കാനുമായി ലാബിലേക്ക് അയച്ചു കഴിഞ്ഞു. ഏതു ലാബ് ആണെന്ന് പറയില്ല. കാരണം, അവിടെയും നിങ്ങള്‍ക്ക് ആളുകളുണ്ടാകും. ഇന്ത്യയില്‍ മൊത്തം ഏഴ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബുകള്‍ ഉണ്ട്. എല്ലായിടത്തും ആളുകളെ വിലക്ക് വാങ്ങാന്‍ സാധിക്കില്ല.”

ഗിരിധറിന് തന്റെ രക്തം തിളക്കുന്നതായിത്തോന്നി.
ഇനി കൂടുതല്‍ സമയം അവിടെനിന്നാല്‍ അറിയാതെ എന്തെങ്കിലും ചെയ്തുപോകും.
അയാള്‍ തിരികെ വണ്ടിയില്‍ കയറി.
മൂക്കറ്റം കുടിക്കണം എന്നാണ് ഗിരിധറിന് അപ്പോള്‍ തോന്നിയത്.
വേണ്ട, തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ ചീത്തക്കാര്യങ്ങളും ഈ കുടിയില്‍നിന്നാണു സംഭവിച്ചത്. തല്‍ക്കാലം വേണ്ട.

പിന്നെയും അയാളുടെ ചിന്തകള്‍ മഹാഗൗരിയിലേക്കു പോയി.
തന്റെയൊപ്പം ഐ.പി.എസ്. ട്രെയിനിങ്ങിനുണ്ടായിരുന്ന നല്ല സുഹൃത്ത്, ഇപ്പോള്‍ ബീഹാര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആലോക് പ്രസാദിനെ വിളിച്ചു.
ഗിരിധര്‍ ആവശ്യപ്പെട്ടത് മഹാഗൗരിയുടെ സമഗ്രമായ ഒരു പാശ്ചാത്തലചരിത്രം അന്വേഷിക്കാനാണ്, അവളുടെ ഫോട്ടോ, ഫോണ്‍ നമ്പര്‍ മുതലായ അയാള്‍ക്ക് കിട്ടിയ സകലവിവരങ്ങളും അയാള്‍ ആലോകിനു അയച്ചുകൊടുത്തു.

ഗിരിധറിന് ഉറപ്പാണ്, മഹാഗൗരിക്ക്, ഇവിടെ ആരുമറിയാത്ത ഒരു ഭൂതകാലമുണ്ട്. അയാളുടെ ഉപബോധമസ്സില്‍ അവളുണ്ട്. പക്ഷേ, തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
ഗിരിധര്‍ തന്റെ വക്കീലിനെ വിളിച്ചു മുന്‍കൂര്‍ ജാമ്യത്തിന് ഏര്‍പ്പാടാക്കി.
പക്ഷേ, അതത്ര എളുപ്പമായിരിക്കില്ല എന്ന് വക്കീല്‍ പറഞ്ഞു.

തല രണ്ടായി പിളര്‍ക്കുന്ന വേദന. ഏതു സമയത്താണോ പൊളിറ്റിക്സില്‍ കയറാന്‍ തോന്നിയത്. താന്‍ കിരീടമില്ലാത്ത രാജാവാണ്. പുതിയ കിരീടവും ചെങ്കോലും വേണ്ടിയിരുന്നില്ല. അതിനു കൊടുക്കേണ്ടി വരുന്ന വില കൂടിപ്പോകുന്നോ എന്ന് ഒരു സംശയം.
നേരെ വീട്ടിലേക്കു പോയി. മഹാഗൗരിയെ നേരിട്ട് കാണണമെന്ന് പല പ്രാവശ്യം തോന്നി.
ഈയൊരു മാനസികാവസ്ഥയില്‍ അവളെ കണ്ടാല്‍ എന്ത് നടക്കുമെന്നറിയില്ല, വേണ്ട. പെട്ടെന്ന് പരമേശ്വരിയുടെ ഫോണ്‍ വന്നു.
“ഗിരി, നിങ്ങളാണോ ശരിക്കും ആ പാതകം ചെയ്തത്?”
“നിന്റെ വക വിസ്താരത്തിന്റെ ഒരു കുറവേ ഉള്ളൂ, നീയുമുണ്ടോ ഇതിന്റെ പുറകില്‍?”
“അങ്ങനെ നിങ്ങളോടു പ്രതികാരം ചെയ്യണമെന്ന് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് എത്ര റീസണ്‍സ് ഉണ്ടായിരുന്നു ഗിരീ. എന്റെ പ്രതികാരം കൂടി നിങ്ങള്‍ അര്‍ഹിക്കുന്നില്ല.”

അയാള്‍ കുപിതനായി ഫോണ്‍ കട്ട് ചെയ്തു. വീടിന്റെ വാതില്‍ക്കല്‍ ജനം, കൂടാതെ ടി.വി. ചാനലുകാര്‍…
ഇവറ്റകളെ കാണുന്നതേ ദേഷ്യമാണ്. അയാള്‍ ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിലേക്കു കയറി.
വീട്ടില്‍ എത്തിയതും അയാള്‍ എല്ലാം തട്ടിത്തെറിപ്പിച്ചു മുറിയിലേക്കുപോയി.
ടി.വി.യില്‍ ഒട്ടുമുക്കാല്‍ ചാനലുകളിലും തന്നെപ്പറ്റിയാണ് ചര്‍ച്ച.
ബുള്‍ഷിറ്റ്! എന്തൊക്കെയാണ് ഇവന്മാര്‍ പറയുന്നത്.

ആ ഡ്രൈവറുടെ ഭാര്യയുടെ കുമ്പസാരം. കരഞ്ഞോണ്ട്. ഭീഷണിപ്പെടുത്തിയപ്പോഴാണ് കുറ്റം ഏറ്റെടുക്കേണ്ടിവന്നതെന്ന്. ഗിരിധര്‍ സ്വയമറിയാതെ ആക്രോശിച്ചു. “കള്ളക്കൂട്ടം. ലക്ഷങ്ങളാണ് എണ്ണി വാങ്ങിച്ചത് ജയിലില്‍ പോകാന്‍.”
വല്ലാത്ത ഒരു നിസ്സഹായത തോന്നി.
അയാള്‍ മഹാഗൗരിയെ ഫോണില്‍ വിളിക്കാന്‍ നോക്കി. പക്ഷേ, അവള്‍ ഫോണ്‍ എടുത്തില്ല.
അവളുടെ ചാനലിലും തകര്‍പ്പന്‍ ചര്‍ച്ച.

പണ്ടൊക്കെ, അമ്പലമുറ്റത്തും ചായക്കടയിലുമൊക്കെ നടക്കുന്ന പരദൂഷണക്കാരുടെ ചാരുതയോടെ ജനം നുണക്കഥകള്‍ മെനയുന്നു.
പീറ്റര്‍, തന്റെ കൂടെ പഠിച്ചവന്‍, അവനും ഉണ്ടല്ലോ. അറ്റുപോയ തന്റെ കൈത്തലം ഉയര്‍ത്തിക്കാട്ടുന്നു. ചെറുപ്പത്തില്‍ താന്‍ നഷ്ടപ്പെടുത്തിയ അവന്റെ കൈ.
അപ്പോഴാണ് ആ സംഭവവും പീറ്ററിനെയും ഓര്‍മ്മ വന്നത്. മഹാ ഗൗരി നന്നായി ഹോം വര്‍ക് ചെയ്തിരിക്കുന്നു.
ആരാണ് തന്റെ ശത്രു?

മഹാഗൗരിയും പരമേശ്വരിയും ചേര്‍ന്നാണോ?
മഹാഗൗരിതന്നെയാണോ? പക്ഷേ, എന്തിനവള്‍ തന്നെ തകര്‍ക്കണം?
പീറ്ററും സാമുവേലും മഹാഗൗരിയും തമ്മില്‍ എന്തു ബന്ധം?
ഒരു എത്തുംപിടിയും കിട്ടുന്നില്ല.
പക്ഷേ, മഹാഗൗരി എന്തിനോ ഉള്ള പുറപ്പാടാണ്.
ആലോക് പ്രസാദിന്റെ ഫോണ്‍ വന്നു.
അയാള്‍ പെട്ടെന്നു തന്നെ ഫോണ്‍ എടുത്തു.

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

You may also like

error: Content is protected !!