Sunday, June 1, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോർപ്പറേറ്റ് ഗോഡസ്സ്
കോർപ്പറേറ്റ് ഗോഡസ്സ് - അദ്ധ്യായം 7

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 7

by Editor

പരമേശ്വരിയും മഹാഗൗരിയും എന്തോ പറഞ്ഞുചിരിക്കുന്നു. ഗിരിധറിനെ കണ്ടതും രണ്ടുപേരും മന്ദഹസിച്ചു.
അവര്‍ക്കെതിരേയുള്ള കസേരയില്‍ അയാളിരുന്നു. രണ്ടുപേരുടെയും മുന്‍പില്‍ മോക്ക്‌റ്റൈല്‍, കൂടെ ഫ്രഞ്ച്‌ഫ്രൈസ്. രണ്ടാളും നല്ല സന്തോഷത്തിലാണ്.
“എപ്പോള്‍ വിളിച്ചാലും താമസിച്ചു വരുന്ന ഗിരി ഇന്ന് നേരത്തെ ആണല്ലോ?”
പരമേശ്വരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അയാള്‍ മഹാഗൗരിയോടായി പറഞ്ഞു:
“മഹാഗൗരിയെ ഞാന്‍ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല.”

അവള്‍ വെറുതെ പുഞ്ചിരിച്ചു. ഗിരിധറിന്റെ ചോദ്യത്തിന് ഉത്തരം നല്കിയത് പരമേശ്വരിയാണ്.
“മഹാഗൗരി ബി ബി സിയില്‍ ആയിരുന്നപ്പോള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തിട്ടിട്ടുണ്ട്. അന്ന് മുതല്‍ തുടങ്ങിയ ഫ്രണ്ട്ഷിപ്പാണ്. പിന്നെ മീഡിയ സ്‌കൂള്‍ തുടങ്ങിയ മുതല്‍ വീ ഗോട്ട് കണക്‌ടെഡ് എഗൈന്‍.”
“എന്താ ഗിരിക്ക് കുടിക്കാന്‍?”
“ഐ തിങ്ക് ഐ വില്‍ ഹാവ് എ സ്‌കോച്ച് ഓണ്‍ ദ റോക്ക്‌സ്”

ഗിരിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു മഹാഗൗരി.
“മദ്യം വേണോ ഗിരി?”
“ഇറ്റ് ഡസ് നോട്ട് ഗോ വെല്‍ വിത്ത് യു. ഇപ്പോഴല്ലേ ഹോസ്പിറ്റലില്‍നിന്നു പുറത്തുവന്നത്?”
ഒരു നിമിഷനേരത്തേക്ക് അവള്‍ തന്റെ പഴയ പരമേശ്വരി ആയതു പോലെ. പണ്ടാണെങ്കില്‍ ദേഷ്യം വന്നേനെ. ഇന്ന് ഒന്നും തോന്നിയില്ല.
“ശരി, അപ്പോള്‍ വെള്ളം മതി കുടിക്കാന്‍.”

“എനിക്ക് ഗിരി പൊളിറ്റിക്‌സില്‍ എന്റര്‍ ചെയ്യുന്നത് ഇമാജിന്‍ ചെയ്യാന്‍പോലും പറ്റുന്നില്ല. നിങ്ങളുടെ ടെംപെര്‍മെന്റിനു അത് സൂട്ട് ആകുമോ?”
“ഗിരിധര്‍ അത്ര ദേഷ്യക്കാരനാണോ?” മഹാഗൗരി ചോദിച്ചു.
“അയ്യോ ദേഷ്യമോ? ചില്ലറ ദേഷ്യം അല്ല. അത് എക്‌സ്‌പ്ലെയ്ന്‍ ചെയ്ത് എന്തിനാ വെറുതെ ഗിരിയെ ഇറിറ്റേറ്റ് ചെയ്യുന്നത്. പിന്നെ ഒരു ദിവസം ഞാന്‍ പറഞ്ഞു തരാം. നമ്മള്‍മാത്രം കൂടുമ്പോള്‍.”
അത് പറഞ്ഞിട്ട് അവള്‍ മഹാഗൗരിയെ നോക്കി ഒരു കണ്ണിറുക്കി ചിരിച്ചു.

ഗിരിധറിന് പരമേശ്വരി പറഞ്ഞത് തീരെ ഇഷ്ടമായില്ല. അതയാളുടെ മുഖം വിളിച്ചോതി. മഹാഗൗരിയുടെ മുന്‍പില്‍വെച്ച് അയാളെ ചെറുതാക്കിയപോലെ.
പെട്ടെന്ന് അവിടെ ഒരു നിശ്ശബ്ദത പരന്നു.
“ഇലക്ഷന്‍ ജോലി ഒക്കെ എങ്ങനെ പോകുന്നു ?”
എന്തെങ്കിലും ചോദിക്കണം എന്ന് കരുതി മഹാഗൗരി.
“എല്ലാം നന്നായിത്തന്നെ പോകുന്നു.”
“എന്നെ കണ്ടാല്‍ റഫ് ആന്‍ഡ് റ്റഫ് ആണെങ്കിലും സ്റ്റേജില്‍ കയറി പ്രസംഗം ഒക്കെ എനിക്ക് ബാലികേറാമലയാ. പക്ഷേ, ഞാന്‍ ശ്രമിക്കുന്നു. എന്റെ എതിര്‍ സ്ഥാനാര്‍ഥി ആരാണെന്ന് അറിയാമല്ലോ. കഴിഞ്ഞ അഞ്ചു തവണ, അതായത്, ലാസ്റ്റ് ട്വന്റി ഫൈവ് ഇയര്‍സ് ഇവിടുത്തെ പ്രതിനിധിയായിരുന്ന ശാമുവേലാണ് അവരുടെ നേതാവ്. മണ്ഡലത്തില്‍ കൂടുതല്‍ ആളുകളും മീന്‍പിടുത്തം ഉപജീവനമാക്കിയവര്‍. അയാളും അവരില്‍ ഒരാള്‍. പിന്നെ ഞാന്‍ അയാളുടെ പ്രസംഗം കേട്ടു. അമേസിങ്. സമ്മതിക്കണം. ഞാനോ, ഇതിലൊന്നും പെടാത്ത വരത്തന്‍. പക്ഷേ, എനിക്ക് സാഹസം എപ്പോഴും ഇഷ്ടം. മഹാഗൗരിയെപ്പോലെ, നാട്ടില്‍ ഈ മാധ്യമപ്പുലികള്‍ വാഴുന്നിടത്തു വന്നു സ്വന്തം ചാനല്‍ തുടങ്ങാന്‍ ധൈര്യം കാണിച്ചില്ലേ?”

“ഗിരിധര്‍ ചെയ്ത, ചെയ്യാന്‍ പറ്റാതെ പോയ, ആ പ്രോഗ്രാമില്‍ ഒരിക്കല്‍ ശ്രീ സാമുവേല്‍ പങ്കെടുത്തു. ഫോര്‍മല്‍ എഡ്യൂക്കേഷന്‍ ഒന്നും ഇല്ലെങ്കിലും ഹീ ഈസ് സ്മാര്‍ട്ട്. ജനങ്ങളുടെ ആളാണ്. പിന്നെ സമുദായത്തിന്റെ പിന്തുണ ഇതൊക്കെ നിങ്ങള്‍ക്ക് മൈനസ് ആകില്ലേ?”
“തീര്‍ച്ചയായും, അവിടെയല്ലേ എനിക്ക് പ്രൂവ് ചെയ്യേണ്ടത്?”
“അന്ന് ഇന്റര്‍വ്യൂവില്‍ വന്ന ആള്‍, എന്റെ ക്ലാസ്സ്മേറ്റ് പീറ്റര്‍, അയാളെ എങ്ങനെ കണ്ടുപിടിച്ചു? സമ്മതിക്കണം കേട്ടോ, എനിക്ക് അയാളെ ഓര്‍മ്മകാണില്ല എന്ന് ഗൗരിക്ക് മനസ്സിലായതുപോലെ തോന്നി.”

മഹാഗൗരി ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു:
എന്നിട്ടാണോ ഒരുപാട് അടുപ്പമുള്ള ഒരു ഫ്രണ്ടിനോടെന്നപോലെ സംസാരിച്ചത്.
ഗിരിധര്‍ ഉറക്കെച്ചിരിച്ചു.
“മഹാഗൗരീ, യു നോ ഐ ഹാവ് എന്റേര്‍ഡ് പൊളിട്രിക്സ്.”
“ഞാന്‍ മുന്നറിയിപ്പു തരുന്നു, സാമുവേലിന്റെ കോട്ട തകര്‍ക്കാന്‍ അത്ര എളുപ്പമല്ല.”
“അതെനിക്ക് അറിയാം. പക്ഷേ ജനത്തിനു വേണ്ടത് എന്തെന്നും എനിക്കറിയാം. ന്യൂ ജനറേഷന്‍ അവര്‍ക്ക് ഒരു ചേയ്ഞ്ച് വേണം. എനിക്ക് അത് കൊടുക്കാന്‍ പറ്റും. ഒരുപാട് പ്ലാന്‍സ് എന്റെ മനസ്സില്‍ ഉണ്ട്. ബേസിക്കലി ഐ ആം എ ബിസിനസ്മാന്‍. വെയിറ്റ് ആന്‍ഡ് സീ. പക്ഷേ, ഐ നീഡ് യുവര്‍ ഹെല്പ്.”

പരമേശ്വരി, മഹാഗൗരിയെയും ഗിരിധറിനെയും ശ്രദ്ധിക്കുകയായിരുന്നു.
ഗിരിക്ക് മഹാഗൗരിയുടെ അടുത്ത് എന്തോ ഒന്ന് ഉടലെടുക്കുന്നതായി അവള്‍ക്കു തോന്നി.
രണ്ടുപേരും നല്ല ചേര്‍ച്ചയായിരിക്കും. അവള്‍ മനസ്സില്‍ കരുതി.
പരമേശ്വരിയുടെയുള്ളില്‍ പുരാണത്തിലെ മഹാഗൗരിയുടെ ചിത്രം ഓടിക്കയറിവന്നു.

(ഒരിക്കല്‍ ദേവിപാര്‍വ്വതി ഭഗവാന്‍ ശിവനെ പതിയായി ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിച്ചു. അനേക നാളുകള്‍ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണതഫലം എന്നവണ്ണം പാര്‍വ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റു കറുത്ത നിറത്തിലായി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ശിവന്‍ പാര്‍വ്വതിയില്‍ സംപ്രീതനാകുകയും പാര്‍വ്വതിയെ പത്‌നിയായി സ്വീകരിക്കാമെന്നു വരം നല്‍കുകയുമുണ്ടായി. ശേഷം, ഗംഗാജലംകൊണ്ട് ശിവന്‍ പാര്‍വ്വതിയെ അഭിഷേകം ചെയ്തു. അതോടെ പാര്‍വ്വതിയുടെ ശരീരം വളരെയേറെ വെളുത്ത നിറമായി. വളരെ വെളുത്തവള്‍ എന്നര്‍ത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാര്‍വ്വതിക്കു സിദ്ധിച്ചു)

ഗിരിധര്‍ എന്ന ശിവനും മഹാഗൗരിയെന്ന പാര്‍വതിയും. നല്ല ചേര്‍ച്ചയെന്നു മനസ്സില്‍ ഓര്‍ത്തു പരമേശ്വരി ചെറുതായി ഒന്ന് ചിരിച്ചു.
“എന്താ മാം ചിരിക്കുന്നത്?”
“ഞാന്‍ സാക്ഷാല്‍ മഹാഗൗരിയെയും ശിവനെയും ഓര്‍ത്തുപോയി.”
“എന്താണത്?” ഗിരിധര്‍ ചോദിച്ചു.
“ഇതിനോടകം ഗിരി അത് കണ്ടുപിടിച്ചു കാണുമെന്നു ഞാന്‍ കരുതി.”
അവള്‍ പറഞ്ഞത് ഗിരിക്കു മനസ്സിലായില്ലെങ്കിലും മഹാഗൗരിക്ക് അതിന്റെ പൊരുള്‍ മനസ്സിലായി.

ഗിരി റസ്റ്റ് റൂമിലേക്കു പോയപ്പോള്‍ പരമേശ്വരി പറഞ്ഞു:
“ഞാന്‍ ഗിരി മദ്യപിക്കേണ്ട എന്നു പറഞ്ഞതിന്റെ കാര്യം അറിയുമോ? വല്ലാത്ത ഒരു ഭ്രാന്താകും. പിന്നെ ചെയ്യുന്നതും പറയുന്നതും ഒക്കെ നമുക്ക് സങ്കല്പിക്കാന്‍ പറ്റില്ല. എത്ര അപകടങ്ങളിലാ അങ്ങനെ ചെന്ന് അകപ്പെട്ടിരിക്കുന്നത്. മഹാഗൗരിയോട് പുള്ളിക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉള്ളതുപോലെ. എപ്പോഴെങ്കിലും സംസാരിക്കുമ്പോള്‍ ഒന്ന് സൂചിപ്പിച്ചേക്കൂ.”
“ഞങ്ങള്‍ തമ്മില്‍ അങ്ങനെ സ്വാതന്ത്ര്യം എടുക്കാനുള്ള അടുപ്പം ഒന്നുമില്ല മാം. പിന്നെ മാമിന് അറിയാമല്ലോ, ഞാന്‍ ഒരു പരിധിയില്‍ കൂടുതല്‍ ആരുമായും അടുക്കില്ല.”

“അതെനിക്കറിയാം. യു ആര്‍ ഡിഫറെന്റ്. അതുകൊണ്ടാണല്ലോ ആദ്യകാഴ്ചയില്‍ത്തന്നെ ഇഷ്ടമായത്. പിന്നെ നമ്മള്‍ രണ്ടുപേരും ചിന്തിക്കുന്നതും ഒരേപോലെ. എന്തൊക്കെയോ സമാനസ്വഭാവം… അതാണ്.”
ഗിരി നടന്നുവരുമ്പോള്‍ രണ്ടു പേരെയും ശ്രദ്ധിക്കുകയായിരുന്നു.
രണ്ടും നല്ല എരിവുള്ള കാന്താരിമുളകുകള്‍തന്നെ. ഒന്ന് വെള്ളക്കാന്താരിയാണെങ്കില്‍ മറ്റേതു പച്ചക്കാന്താരി. ഏതു തൊട്ടാലും എരിവ് ഉറപ്പാണ്.
എന്നാലും ഇപ്പോള്‍ ആ വെള്ളക്കാന്താരിയോട് ഒരു ഇഷ്ടം. ആ എരിവ് ഒന്ന് രുചിച്ചറിയണം.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴും അയാളുടെ കണ്ണുകള്‍ അവളുടെ ചുണ്ടുകളിലായിരുന്നു.

ഫോര്‍ക് ചുണ്ടില്‍ വയ്ക്കുമ്പോള്‍ അതുതട്ടി അവളുടെ ചുണ്ടുകള്‍ക്കു വേദനിക്കുമോ എന്നയാള്‍ ഓര്‍ത്തു.
ഈ സ്‌നേഹം, പ്രണയം ചിലപ്പോള്‍ ഭയാനകമാണ്. അത് നെഞ്ചു പതുക്കെ പിളര്‍ന്ന് ചിലരെ അകത്ത് കയറ്റിവിടും. പിന്നെ അവരവിടെ പതുക്കെ എല്ലാം തട്ടിമറിച്ചു നമ്മളെ ആകെയങ്ങ് കീഴടക്കും…
അതും ദുര്‍ബലമായ തന്റെ ഹൃദയം വല്ലാതെയങ്ങ് മിടിക്കുന്നു.
ഗിരിക്ക് തീരെ വിശപ്പ് തോന്നിയില്ല.
പെട്ടെന്ന് മഹാഗൗരി വാച്ചില്‍ നോക്കിയിട്ടു പറഞ്ഞു:
“ചിറ്റ നോക്കിയിരിക്കും. ഞാന്‍ പോട്ടെ, യൂ ബോത്ത് ക്യാരി ഓണ്‍.”
“ഇല്ല, ഞാനും ഇറങ്ങുകയാണ്. ” പരമേശ്വരി പറഞ്ഞു.
ഗിരിധര്‍ മഹാഗൗരിയോടായി ചോദിച്ചു.
“എങ്ങനെയാണ് വന്നത്? ഷാല്‍ ഐ ഡ്രോപ്പ് യു?”
“താങ്ക്‌സ്, ഞാന്‍ തനിയെ ഡ്രൈവ് ചെയ്താണ് വന്നത്.”
ഗുഡ് നൈറ്റ് പറഞ്ഞ് അവള്‍ പോയപ്പോള്‍ പരമേശ്വരി പറഞ്ഞു.
“മഹാ… കീപ് ഇന്‍ ടച്ച്, അടുത്ത ഡല്‍ഹി ട്രിപ്പില്‍, ലെറ്റ് അസ് ക്യാച്ച് അപ്പ്.”

ഗിരിധര്‍ അവളുടെ കാര്‍ വാലറ്റ്പാര്‍ക്കിംഗില്‍നിന്നു മുന്‍വശത്തേക്ക് വരുന്നതുവരെ കാത്തുനിന്നു.
പരമേശ്വരിയുടെ കാര്‍ ആദ്യം വന്നു പിന്നാലെ മഹാഗൗരിയുടെയും. അവള്‍ മെല്ലെ ഒന്ന് പുഞ്ചിരി തൂകി വണ്ടി ഓടിച്ചു പോയി.
വണ്ടിയിലേക്ക് കയറുമ്പോള്‍ തന്റെ ഇടതുവശത്ത് മഹാഗൗരിയെ ഇരുത്തി ഓടിച്ച് എങ്ങോട്ടൊക്കെയോ ലക്ഷ്യമില്ലാതെ പോകാന്‍ അയാള്‍ മോഹിച്ചു.
വീട്ടില്‍ തിരികെ എത്തിയ മഹാഗൗരിയുടെ ഫോണിലേക്കു ചില വീഡിയോസ് വന്നു. അതിലൊക്കെ ഗിരിധര്‍ ആയിരുന്നു.
രണ്ടു വര്‍ഷം മുന്‍പേ മീഡിയ സ്‌കൂളില്‍നിന്നു പാസ്സായിപ്പോയ അബോയി ബിശ്വാസ് അയച്ച ദൃശ്യങ്ങളായിരുന്നു അവയൊക്കെ. അത് കണ്ടതും അവളാകെ വിയര്‍ത്തു.

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

You may also like

error: Content is protected !!