എയര്‍പോര്‍ട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ ബ്രിന്ദയാണു വന്നത്. ഡ്രൈവറെ മനപ്പൂര്‍വ്വം അയക്കാഞ്ഞതാണ്. കാരണം, അവള്‍ക്കുമാത്രമായി മഹാഗൗരിയോട് എന്തൊക്കെയോ ചര്‍ച്ച ചെയ്യാനുണ്ട്.
കാറില്‍ കയറിയതും ബ്രിന്ദ പറഞ്ഞു തുടങ്ങി:
“മാം, ഇന്നലെ വന്ന ഫോണ്‍ കോളുകള്‍ക്ക് കൈയും കണക്കുമില്ല. എല്ലാം ആ ഗിരിധറിന്റെ ആള്‍ക്കാരുടേതാണ്. പരമേശ്വരി ചാറ്റര്‍ജിയുടെ ഇന്റര്‍വ്യൂ ഒഴിവാക്കണമെന്ന്. പ്രോമോ വന്ന സ്ഥിതിക്ക് ഇനിയത് നടക്കില്ലയെന്നു ഞാന്‍ തീര്‍ത്തുപറഞ്ഞു. നിങ്ങളുടെ സി.ഇ.ഒ.യ്ക്ക് ഗിരിധര്‍ ജയിക്കുന്നതില്‍ എന്തോ ഇഷ്ടക്കേടുണ്ടെന്നും മാഡത്തിനെ എതിര്‍സ്ഥാനാര്‍ത്ഥി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.”
“വിമന്‍സ് കോളേജിലെ കുട്ടികളല്ലേ അവരെ ഇന്റര്‍വ്യൂ ചെയ്യുന്നത്. നമുക്കതില്‍ ഒരു പാര്‍ട്ടും ഇല്ല.”
“നമുക്കെന്തിന് ഗിരിധറിനോടു വിരോധം? ഇല്ലേ മാം?”
അതിനു മഹാഗൗരി മറുപടി പറഞ്ഞില്ല.
“എന്നെ വീട്ടിലേക്ക് വിട്ടേക്കൂ. ഞാന്‍ ഒന്ന് ഫ്രഷായിട്ട് എത്തിക്കോളാം. അത്യാവശ്യം വല്ലതും വന്നാല്‍ വിളിച്ചോളൂ. ഐ ഹോപ്പ് ദാറ്റ് യു വില്‍ മാനേജ് ദിസ് സിറ്റുവേഷന്‍.”
ബ്രിന്ദയുടെ ഫോണ്‍ ഇടവിടാതെ ശബ്ദിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ബ്രിന്ദ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.
“ഗിരിധറാണ്. ഇതിപ്പോള്‍ അഞ്ചാമത്തെ പ്രാവശ്യമാണ് വിളിക്കുന്നത്.”
“കോള്‍ എടുക്കൂ. എന്നിട്ട് നേരിട്ട് എന്നോടു സംസാരിക്കാന്‍ പറയൂ.”
ബ്രിന്ദ ഫോണ്‍ എടുത്തു.
“അതെ മാം തിരികെയെത്തി. വീട്ടിലേക്കു പോകുന്ന വഴിയാണ്. വിളിച്ചാല്‍ കിട്ടും.”
ബ്രിന്ദ ഫോണ്‍ വെക്കുന്നതിനുമുന്‍പേ മഹാഗൗരിയുടെ ഫോണ്‍ ശബ്ദിച്ചു.
“ഹായ്, മഹാഗൗരി, ഗിരിധര്‍ സ്പീക്കിംഗ്. കുറെ പ്രാവശ്യം ഞാന്‍ വിളിച്ചു, ഫോണ്‍ എടുത്തില്ല.”
“ഞാന്‍ കുറച്ചു ബിസിയായിരുന്നു, നിങ്ങളുടെ ആരോഗ്യമിപ്പോള്‍ എങ്ങനെ?”
“മച്ച് ബെറ്റര്‍. പക്ഷേ, ഗൗരി പിന്നെയും എനിക്ക് ടെന്‍ഷനാണല്ലോ തരുന്നത്?”
“ഞാന്‍ എന്ത് ടെന്‍ഷന്‍ തന്നു?”
“പരമേശ്വരി. എന്റെ എക്‌സ് വൈഫ് ആണെന്നറിയാമല്ലോ. ഞാന്‍ പൊളിറ്റിക്‌സില്‍ കാല്‍വയ്ക്കാന്‍ തുടങ്ങുന്ന ഈ സമയത്തുതന്നെ ഇതു വേണമായിരുന്നോ?”
“മിസ്റ്റര്‍ ഗിരിധര്‍, ഞാന്‍ നിങ്ങളെയും പരമേശ്വരിമാമിനെയും പറ്റി കേട്ടിരിക്കുന്നത്, നിങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണെന്നാണ്. അപ്പോള്‍പ്പിന്നെ എന്തിനാണ് അവരുടെ ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ അസ്വസ്ഥനാകുന്നത്? മാമുമായി ഞാന്‍ രണ്ടു മൂന്നു തവണ അടുത്ത് ഇടപഴകിയിട്ടുണ്ട്. നിങ്ങള്‍ക്ക് അഹിതമായിട്ടുള്ളതൊന്നും അവര്‍ പറയില്ല. ഷീ ഈസ് ജം ഓഫ് എ പേഴ്‌സണ്‍.”
“ശരി ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു.”
ഫോണ്‍ വെച്ചതിനുശേഷം മഹാഗൗരി ബ്രിന്ദയോടു പറഞ്ഞു:
“ഇയാളെന്തിനാ ഇത്രയും ഭയപ്പെടുന്നത്?”
“ക്ലീന്‍ ഇമേജുള്ള ഒരാളല്ലേ?”
“അതുകൊണ്ടായിരിക്കും കൂടുതല്‍ ഭയപ്പെടുന്നത്.”
“പരമേശ്വരി ചാറ്റര്‍ജി ഒരിക്കലും ഒരാളെക്കുറിച്ചും മോശമായി ഒന്നും പറയില്ല. ഷീ ഈസ് സ്റ്റില്‍ ഇന്‍ സര്‍വീസ്.”
“പുരുഷന്മാര്‍ക്ക് അവര്‍ എത്ര കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ചിലപ്പോഴൊക്കെ ആത്മവിശ്വാസക്കുറവുണ്ടായേക്കാമെന്നു തോന്നിപ്പോകുന്നു. സ്വന്തം ഇമേജിനെക്കുറിച്ച് ഇയാള്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്.”
അപ്പോഴേക്കും മഹാഗൗരിയുടെ വീടെത്തിയിരുന്നു.
“ഞാന്‍ മൂന്ന് മണിക്കൂറിനകം അങ്ങെത്താം.” കാറില്‍നിന്നിറങ്ങുന്നതിനുമുന്‍പേ ചാനലിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി വാങ്ങിയ, ചെറിയ സമ്മാനങ്ങള്‍ ഗൗരി ബ്രിന്ദയെ ഏല്പിച്ചു.
മഹാഗൗരി എപ്പോഴും, ബ്രിന്ദക്കൊരു ദുരൂഹതയാണ്. അടുപ്പമാണോ എന്ന് ചോദിച്ചാല്‍, പ്രായത്തില്‍ കവിഞ്ഞ പക്വതയും, കരുതലും എല്ലാവരോടുമുണ്ട്. എന്നാലും, ഒരു പരിധിവിട്ട് അവരിലേക്ക് നമുക്ക് എത്തിപ്പെടാന്‍ പറ്റില്ലായെന്നു തോന്നും.
വീട്ടില്‍ കയറിയതും ചിറ്റയെ കെട്ടിപ്പിടിച്ചു.
“എത്ര ദിവസമായി ചിറ്റയുടെ ഫില്‍റ്റര്‍ കോഫി കുടിച്ചിട്ട്.”
“ദേ, രണ്ടു മിനിറ്റ്.”
കോഫി ആസ്വദിച്ചു കുടിച്ചിട്ട് അവള്‍ മുകളിലേക്കു പോയി.
എല്ലാ യാത്രകളുടേയും അവസാനം എത്തിച്ചേരുന്ന തന്റെ ഇടം.
തന്റെമാത്രം ലോകം.
ഈ ലോകത്തു താന്‍മാത്രമെന്ന് വിളിച്ചോതുന്ന, സങ്കടങ്ങളും സന്തോഷങ്ങളും… മറകളില്ലാതെ താന്‍ താനാകുന്നയിടം.
മഹാഗൗരി എന്ന കണ്ണമ്മ. ദേവിയും ദുര്‍ഗ്ഗയും.
കൊച്ചുകുട്ടിയും കൗമാരക്കാരിയും യുവതിയുമാകുന്നയിടം.
അവളുടെമാത്രമായ ചുറ്റുപാടുകള്‍.
അവിടെ അവള്‍മാത്രം…
കൂടെ നന്ദയുടെ ഓര്‍മ്മകളും…
പെട്ടെന്ന് കുളിച്ചൊരുങ്ങി ഓഫ് വൈറ്റ് സ്‌കര്‍ട്ടും വയലറ്റ് കളര്‍ ബ്ലൗസും ധരിച്ചു.
അവള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കളര്‍ കോമ്പിനേഷനാണത്..
വയലറ്റ് വര്‍ണ്ണവും അതിന്റെ വൈവിധ്യങ്ങളും അവളുടെ ദൗര്‍ബ്ബല്യവുമാണ്.
ഓഫീസില്‍ എത്തിയതും പ്രിയങ്കരമായ ലോകത്ത് എത്തിപ്പെട്ട പ്രതീതി. എത്രപെട്ടെന്നാണ് സമയം പോകുന്നത്.
വൈകുന്നേരം വീട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഗിരിധറിന്റെ ഫോണ്‍ വന്നത്..
അയാള്‍ക്ക് മഹാഗൗരിയെ ഒന്നു കാണണമെന്ന്… ഒന്നുകില്‍ അവളുടെ ഓഫീസില്‍ വച്ച്, അല്ലെങ്കില്‍ ടാജില്‍ വൈകുന്നേരം ഒരു ഡിന്നര്‍…
അഞ്ചു ദിവസത്തെ യാത്രയുടെ അലച്ചില്‍ നല്ല ക്ഷീണം..,
“പിന്നീടൊരു ദിവസമാകട്ടെ.”
അവളുടെ മറുപടി അയാളെ വല്ലാതെ നിരാശപ്പെടുത്തി. നിരാകരണം, അതും ഒരു പെണ്ണില്‍നിന്ന്. അതയാള്‍ക്ക് പെട്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായി. പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളാണ് അയാളുടെ ശക്തരായ എതിരാളികള്‍… അതെന്തുകൊണ്ടാണ്? തന്റെ സവിശേഷവ്യക്തിത്വം അങ്ങനെയുള്ള സ്ത്രീകളിലായിരിക്കും കൂടുതല്‍ ആകര്‍ഷകത്വം കാണുന്നത് എന്നതുകൊണ്ടാവുമോ?
ആദ്യകാലംമുതല്‍ അങ്ങനെയായിരുന്നു. സ്‌കൂളില്‍ എപ്പോഴും തന്നോടു മത്സരിക്കുക ഒരു പെണ്‍കുട്ടിയായിരുന്നു. പിന്നീട് കോളേജിലും അങ്ങനെതന്നെ. സിവില്‍ സര്‍വീസ് കിട്ടിയപ്പോള്‍ ഒരു വാദപ്രതിവാദത്തില്‍ തന്നെ കീഴടക്കിയവള്‍ തന്റെ കാമുകിയും ഭാര്യയുമായി. രണ്ടുപേരും ശക്തരായവരായതുകൊണ്ട് എപ്പോഴുമുണ്ടാവും അഭിപ്രായവ്യത്യാസങ്ങള്‍. അതില്‍നിന്ന് ഉടലെടുക്കുന്ന നീരസം. അങ്ങനെയാണ് തങ്ങള്‍ വഴിപിരിഞ്ഞതുപോലും. എങ്കിലും പരമേശ്വരിയോട് പ്രതിപക്ഷബഹുമാനമുണ്ട്.
അതേപോലെ, എന്തോ ഒന്ന് മഹാഗൗരിയോടും തനിക്കു തോന്നിത്തുടങ്ങി. അവളുടെ പ്രത്യേകതകള്‍ തന്നെ ആകര്‍ഷിക്കുന്നു. അടുത്ത കാലത്തെങ്ങും ഒരു പെണ്ണും തന്റെ മനസ്സില്‍ ഇങ്ങനെ കയറിപ്പറ്റിയിട്ടില്ല. ഒറ്റപ്പെട്ടുപോയ തന്റെ രാത്രികളില്‍ അവള്‍ തന്നോടൊപ്പം. എന്തൊക്കെയോ സംസാരിച്ചും കലഹിച്ചും കൂടെയുണ്ടെന്നു തോന്നുന്നു. ആരും അറിയാതെ ഒരുനാള്‍ അവളെ തട്ടിക്കൊണ്ടു വന്നു സ്വന്തമാക്കിയാലോ എന്നുവരെ തോന്നിപ്പോയി. പാതിയലധികം നരച്ച മുടിയും താടിമീശയും അറിയാതെ തലോടി. അങ്ങനെ തലോടുമ്പോള്‍ അവളുടെ മെലിഞ്ഞ കൈവിരലുകള്‍ തന്നെ മെല്ലെ തലോടുകയാണെന്നുതന്നെ അയാള്‍ക്കു തോന്നി… ചായം തേക്കാത്ത ആ ചുണ്ടുകളില്‍ അമര്‍ത്തിച്ചുംബിച്ച് അവളെ തന്നിലേക്കു വലിച്ചടുപ്പിക്കാന്‍ തോന്നി.
പിടിതരാതെ വഴുതിപ്പോകുന്ന അവളുടെ സ്വഭാവംമാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇഷ്ടക്കേടു കാണിക്കുന്നില്ല. എന്നാലും എവിടെയോ മാറിനിന്നു തന്നെ രഹസ്യമായി വീക്ഷിക്കുന്നതുപോലെ…
സമയം കിട്ടുമ്പോഴൊക്കെ അയാള്‍ യൂട്യൂബില്‍ മഹാഗൗരിയുടെ അഭിമുഖങ്ങള്‍ തിരഞ്ഞ് കാണാന്‍ തുടങ്ങി. എന്നാലും തന്നെ ഇന്റര്‍വ്യൂ ചെയ്ത ആ ദിവസംപോലെ സുന്ദരിയായി അവളെ അതിനു മുന്‍പെവിടെയും കണ്ടില്ല. ആംഗലേയഭാഷയിലെ അവളുടെ പരിജ്ഞാനം, ചില ക്ലാസുകള്‍… എല്ലാം അവര്‍ണ്ണനീയം.. ഗിരിധര്‍ മഹാഗൗരിയുടെ ആരാധകനായി മാറിത്തുടങ്ങിയിരുന്നു.
കൊച്ചിയിലെ പ്രമുഖ കോളേജിലെ പെണ്‍കുട്ടികളുമായുള്ള പരമേശ്വരിയുടെ സംവാദത്തിന്റെ സംപ്രേഷണം തുടങ്ങി..
അവരുടെ ഡല്‍ഹിയിലെ പ്രവര്‍ത്തനത്തേക്കുറിച്ചും ഐ.എ. എസ്. പഠനകാലഘട്ടത്തെ കുറിച്ചുമൊക്കെ അവര്‍ ആരായുന്നു.
ഒരു പെണ്‍കുട്ടി ചോദിച്ചു
“മാം എന്തുകൊണ്ടാണ് വിവാഹശേഷം പേര് മാറ്റാതിരുന്നത്?”
പരമേശ്വരി അതിനു മറുപടിയായി പറഞ്ഞു:
“ഒന്നാമത് റെക്കോര്‍ഡില്‍ എല്ലാം പരമേശ്വരി ചാറ്റര്‍ജി എന്നാണ്, പിന്നെ സിവില്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം വിവാഹിതയായ ഒരു സ്ത്രീക്ക് സ്വന്തം പേര് തുടരാന്‍ ഓപ്ഷനുണ്ട്. അവള്‍ക്കിഷ്ടമാണെങ്കില്‍മാത്രം വിവാഹിതയായിക്കഴിഞ്ഞ് അവളുടെ പേരുമാറ്റിയാല്‍ മതിയാവും. ഒരു സ്ത്രീ വിവാഹം കഴിക്കുമ്പോള്‍ അവളുടെ സര്‍നെയിമല്ല മാറുന്നത്. മറിച്ച്, അവളുടെ സിവില്‍ സ്റ്റാറ്റസ് മാത്രമാണ് മാറുന്നത്. നമ്മള്‍ സ്വന്തം പേര് മാറ്റുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. നമ്മുടെ പേര് നമ്മുടെ ഐഡന്റിറ്റിയാണ്. എന്നെപ്പോലെയൊരാളെ പഴയ സുഹൃത്തുക്കള്‍ക്ക് കണ്ടുപിടിക്കാന്‍ എളുപ്പമുണ്ട്. പക്ഷേ, കല്യാണത്തിനുശേഷം പേരുമാറ്റിയ എന്റെ ക്ലാസ്സ്‌മേറ്റ്‌സിനെ കോണ്‍ടാക്ട് ചെയ്യാന്‍ എനിക്കു ബുദ്ധിമുട്ടാണ്. വിവാഹശേഷം ഭര്‍ത്താവും കുടുംബവും അങ്ങനെ ഒരു പേരുമാറ്റം എന്നോട് ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഞാന്‍ പരമേശ്വരി ചാറ്റര്‍ജിയായി തുടരുന്നു.”
“മാം, നിങ്ങളുടെ മുന്‍ഭര്‍ത്താവ് ഗിരിധര്‍ മഹാദേവന്‍ ആയിരുന്നില്ലേ?”
“അതെ.”
“അദ്ദേഹവുമായി തെറ്റിപ്പിരിയാന്‍ കാരണം? മെയില്‍ ഈഗോ കാരണമാണോ?”
“കുട്ടിയുടെ പേരെന്താ?”
“വീണ നായര്‍.”
“വീണാ, നമ്മള്‍ ഇന്നിവിടെ കൂടിയിരിക്കുന്നത് മറ്റു പലകാര്യങ്ങളും സംസാരിക്കാനാണ്. അല്ലാതെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാനല്ല. ഈ ചോദ്യംതന്നെ അനാവശ്യമാണ്. ഇതെന്റെ തികച്ചും വ്യക്തിപരമായ കാര്യമാണ്.”
വീണ പിന്നീടൊന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല.
“ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? ഇല്ലെങ്കില്‍ വീ വില്‍ വൈന്റ് അപ്.”
സംവാദത്തിനുശേഷം, കുട്ടികള്‍ പരമേശ്വരി ചാറ്റര്‍ജിയുടെ ചുറ്റിനുംകൂടി സെല്‍ഫിയുമെടുത്തു പിരിഞ്ഞു.
ആ പരിപാടി ശ്വാസമടക്കിപ്പിടിച്ചു കണ്ടുകൊണ്ടിരുന്ന ഗിരിധര്‍, മഹാഗൗരിയെ കുറച്ചുസമയത്തേക്കെങ്കിലും തെറ്റിദ്ധരിച്ചതില്‍ ഖേദി ച്ചു.
ആദ്യം ആരെ വിളിച്ചു നന്ദി പറയണമെന്ന് അയാള്‍ ഒരുനിമിഷം ആലോചിച്ചു.
മഹാഗൗരിയെ വിളിക്കണോ അതോ പരമേശ്വരിയെ വിളിക്കണോ?
ആദ്യം മഹാഗൗരിയെത്തന്നെയാണു വിളിച്ചത്. പക്ഷേ, അവളുടെ ഫോണ്‍ സാധാരണപോലെ ബിസിയായിരുന്നു.
പരമേശ്വരി ഇങ്ങോട്ടു വിളിക്കുന്നു.
“ഗിരി വൈകുന്നേരം എന്താ പ്രോഗ്രാം? ഫ്രീ ആണെങ്കില്‍ ഷാല്‍ വീ ഹാവ് ഡിന്നര്‍ ടുഗെതര്‍? നാളെ ഏര്‍ലി മോര്‍ണിംഗ് ഫ്‌ളൈറ്റിന് ഞാന്‍ ഡല്‍ഹിക്കു തിരികെ പോകും.”
ഗിരിധര്‍ ആ ക്ഷണം സ്വീകരിച്ചു.
വൈകുന്നേരം പ്രത്യേകം റിസേര്‍വ് ചെയ്ത ടേബിളിനു ചുറ്റും പരമേശ്വരിക്കൊപ്പം മഹാഗൗരിയും.
അക്ഷരാര്‍ത്ഥത്തില്‍ ഗിരിധര്‍ അത്ഭുതപ്പെട്ടു
തുടരും …
പുഷ്പമ്മ ചാണ്ടി