വാഷിംഗ്ടൺ: ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പവിത്തർ സിംഗ് ബടാലഉൾപ്പടെ 8 ഖാലിസ്ഥാൻ ഭീകരരെ എഫ് ബി ഐ അറസ്റ്റ് ചെയ്‌തു. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഉദ്യോഗസ്ഥരാണ് ഇവരെ ഒരു തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ ഒരു ഗുണ്ടാസംഘാംഗമാണ് പവിത്തർ സിംഗ് ബടാല. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) നിർദ്ദേശപ്രകാരം ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന് എൻഐഎ തിരയുന്ന ആളാണ് ബടാല. ബടാലയ്‌ക്കെതിരെ ഭീകരവിരുദ്ധ ഏജൻസിയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തലനുസരിച്ച്, അറസ്റ്റിലായ എല്ലാ പ്രതികളും ഗുണ്ടാ-ഭീകര ശൃംഖലയുമായി ബന്ധപ്പെട്ടവരാണ്. തിരച്ചിലിനിടെ, അറസ്റ്റിലായ ഭീകരരിൽ നിന്ന് എഫ്ബിഐ 5 ഹാൻഡ്‌ഗണുകൾ, ഒരു അസോൾട്ട് റൈഫിൾ, നൂറുകണക്കിന് റൗണ്ട് വെടിയുണ്ടകൾ, മാഗസിനുകൾ, 15,000 യുഎസ് ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തു.