ന്യൂ ഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭേദഗതി പ്രകാരം ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.
ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തുടർച്ചയിൽ നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കും. മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മറ്റൊരു ബില്ലും അവതരിപ്പിക്കും. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽവരും. 2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം പൂർത്തിയാക്കും.
2027 സെൻസസ് പൂർത്തിയാക്കിയശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. അതിനാലാണ് പഴയ സെൻസസ് മാനദണ്ഡമാക്കുന്നത്. സ്ത്രീകൾക്കുള്ള സംവരണം കൂട്ടുമ്പോഴും എസ്.സി., എസ്.ടി. സംവരണം തുടരും. നിയമസഭകളിലും സമാനരീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി സ്ത്രീകൾക്ക് സംവരണം നൽകും.
സ്ത്രീസംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയത്. അന്നത്തെ നിയമമാണിപ്പോൾ വീണ്ടും ഭേദഗതി ചെയ്യുന്നതും സീറ്റുകൾ വർധിപ്പിക്കുന്നതും. നേരത്തെ 2023 സെപ്റ്റംബറിൽ ‘നാരീശക്തി വന്ദൻ അധിനിയമം’ (106-ാം ഭരണഘടനാ ഭേദഗതി) പാർലമെന്റ് പാസാക്കിയിരുന്നുവെങ്കിലും, മണ്ഡല പുനർനിർണയത്തിന് ശേഷമേ ഇത് നടപ്പിലാക്കാൻ കഴിയുമായിരുന്നുള്ളൂ. പുതിയ ഭേദഗതിയിലൂടെ ഈ പ്രക്രിയ വേഗത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

