ഇസ്ലാമബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അടുത്ത ബന്ധുവും ഭീകര സംഘടനയുടെ പ്രധാന റിക്രൂട്ടറും മതപണ്ഡിതനുമായ മൗലാന ഖാരി ഐജാസ് ആബിദ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിലെ പഖ്തൂൺഖ്വ പ്രവിശ്യയിൽ പെഷവാറിലെ പള്ളിക്ക് സമീപം പട്ടാപകൽ ആയിരുന്നു അക്രമണം. ഇയാളുടെ കൂട്ടാളി ഖാരി ഷാഹിദ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
മസൂദ് അസറിന്റെ വലംകൈയായിരുന്നു ഖാരി ഐജാസ്. ഇയാളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മതപാഠശാലകൾ ഭീകരസംഘടനുടെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളായിരുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തീവ്ര ഇസ്ലാമിക സംഘടനകളായ അഹ്‌ലെ-ഇ-സുന്നത്ത് വൽ ജമാഅത്തിന്റെ (ASWJ) ഉന്നത അംഗവും ഇന്റർനാഷണൽ ഖത്മി-ഇ-നബുവത് പ്രസ്ഥാനത്തിന്റെ പ്രവിശ്യാ തലവനുമായിരുന്നു ഖാരി ഐജാസ്. യുവാക്കളെ വശീകരിച്ച് ബ്രെയിൻ വാഷ് ചെയ്ത് ആയുധ പരിശീനം നൽകുന്നതാണ് ഇവരുടെ രീതിയെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
പാക്കിസ്ഥാനിൽ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനും ലഷ്കർ തലവനുമായ ഹാഫീസ് സയിദിന്റെ നിരവധി ബന്ധുക്കളും കൂട്ടാളികളും ആണ് കുറച്ചു നാളായി തുടർച്ചയായി അജ്‍ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. ഇതിന്റെ തുടച്ചയാണോ ജെയ്ഷ ഭീകരന്റെ കൊലപാതകമെന്ന സംശയവും ഉയരുന്നുണ്ട്.



