ഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
“വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകിയാണ് ഈ ആളുകളെ മ്യാൻമർ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആകർഷിച്ചത്, ഇത്തരം റാക്കറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, വിദേശ എംബസികൾ വഴി വിദേശ തൊഴിലുടമകളുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനും ജോലി വാഗ്ദാനം സ്വീകരിക്കുന്നതിന് മുമ്പ് റിക്രൂട്ടിംഗ് ഏജന്റുമാരുടെയും കമ്പനികളുടെയും ചരിത്രം പരിശോധിക്കാനും ഇന്ത്യൻ പൗരന്മാരോട് വീണ്ടും നിർദ്ദേശിക്കുന്നു” എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യക്കടത്തു വർധിച്ചുവരുന്നതായും ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരച്ചുകൊണ്ടുവരാൻ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.