ലൈംഗിക പീഡനപരാതിയില്‍ നടനും എംഎൽഎയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.
താരസംഘടന ആയ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇമെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 29-നാണ് മരട് പൊലീസ് ആദ്യം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. 2010-ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
കോടതി തീരുമാനം എടുക്കട്ടേയെന്നും അതുവരെ എംഎൽഎയായി തുടരുമെന്നും എം.വി.ഗോവിന്ദൻ
മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ കോടതി തീരുമാനം എടുക്കട്ടേയെന്നും അതുവരെ മുകേഷ് എംഎൽഎയായി തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചെങ്കിലും കോടതിയാണു കേസ് കൈകാര്യം ചെയ്യുന്നത്. അതിൽ അന്തിമ തീരുമാനം വന്നിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.