ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മസൂദ് അസറിന്റെ ബഹാവൽപുരിലെ വീടാണ് ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തിൽ തകർത്തത്. ജയ്‌ഷെയുടെ ആസ്ഥാനമന്ദിരമായി പ്രവർത്തിച്ചിരുന്ന ബഹാവൽപുരിലെ സബ്ഹാൻ അള്ള മസ്ജിദും ആക്രമണത്തിൽ തകർന്നു.
“എൻ്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എൻ്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്. എൻ്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എൻ്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു”– മസൂദ് അസ്‌ഹർ പറഞ്ഞു. പ്രിയപ്പെട്ടവർ മരിച്ചതിൽ ഖേദമോ നിരാശയോ ഇല്ലെന്ന് അസർ പറഞ്ഞു. “ഈ 14 പേരുടെ ആഹ്ളാദപ്രയാണത്തിൽ ഞാനുമുണ്ടാകേണ്ടിയിരുന്നു എന്നെനിക്ക് വീണ്ടും വീണ്ടും തോന്നുന്നു. അവർക്ക് പോകാനുള്ള സമയമായി. പക്ഷേ, അവരുടെ ജീവനെടുത്തത് ദൈവമല്ല” -അസർ പറഞ്ഞു. തനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയിൽ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവർക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്.
പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) സ്ഥാപകനാണ് മസൂദ് അസർ. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താൻകോട്ട്, 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുൽവാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങൾക്കും നേതൃത്വം നൽകി. 2019 മേയ് ഒന്നിന് യുഎൻ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാക്കിസ്ഥാൻ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.