മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയാണ് മദ്രസ അദ്ധ്യാപകനായ സുഹെെബിനെ വീടിന് സമീപത്ത് വച്ച് വെട്ടിയത്. ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹെെബിനെ സ്കൂട്ടർ തടഞ്ഞ് നിർത്തി റാഷിദ് വെട്ടുകയായിരുന്നു. വീട്ടിലേക്കോടിയ സുഹെെബിനെ പിന്തുടർന്ന് ആക്രമിച്ചു. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാർ ഓടികൂടിയതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട റാഷിദ് പുലർച്ചെ മൂന്ന് മണിയോടെ വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് സുഹെെബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ വെെരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ റാഷിദുമായി മുൻ പരിചയമില്ലെന്നും മുൻപ് നേരിൽ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹെെബ് പൊലീസിന് മൊഴി നൽകിയത്.