ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 പേർ മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമിതിയെ നിയോഗിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്. കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോഗ ലക്ഷണങ്ങളായി രോഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു. നിലവിൽ അസുഖബാധിതയായ 15-കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ പകർച്ചാ വ്യാധിയോ ബാക്ടീരിയ, ഫംഗസ് ബാധയോ അല്ലെന്നാണ് കശ്മീർ സർക്കാർ പറയുന്നത്. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു.