ന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതികരണം. “മറ്റൊരു രാജ്യത്തിന്റെ ഭാഗം എങ്ങനെയാണ് നിങ്ങളുടെ കഴുത്തിലെ സിരയാവുക? ഇത് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. പാക്കിസ്ഥാനുമായുള്ള അതിന്റെ ഏക ബന്ധം ആ രാജ്യം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കുക എന്നതാണ്” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന പാക്കിസ്ഥാനികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ വിവാദ പ്രസ്താവന നടത്തിയത്. “ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരുന്നു, അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരിക്കും. ഞങ്ങൾ അത് മറക്കില്ല. ഞങ്ങളുടെ കശ്മീരി സഹോദരങ്ങളെ അവരുടെ വീരോചിതമായ പോരാട്ടത്തിൽ ഞങ്ങൾ ഉപേക്ഷിക്കില്ല,” എന്നാണ് പാക് കരസേനാ മേധാവി പറഞ്ഞത്. ഒരു പടി കൂടി മുന്നോട്ട് പോയി “ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ്” ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പിറവിയിലേക്ക് നയിച്ചതെന്ന് പറയാനും ജനറൽ അസിം മുനീർ മുതിർന്നു. ഇതിനെതിരെയാണ് ഇന്ത്യ കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്.