തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ഒരെണ്ണം കമൽഹാസനു നൽകാൻ ഡിഎംകെ തീരുമാനിച്ചയായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു ചർച്ച നടത്തി. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നൽകിയിരുന്നു.
എംപിമാരായ എൻ. ചന്ദ്രശേഖരൻ (എഐഎഡിഎംകെ), അൻബുമണി രാംദാസ് (പിഎംകെ), എം. ഷൺമുഖം (ഡിഎംകെ), വൈകോ (ഡിഎംകെ), പി. വിൽസൺ (ഡിഎംകെ), എം. മുഹമ്മദ് അബ്ദുള്ള (ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കുകയാണ്. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽനിന്നു കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.
കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ ഡി എം കെ നേതൃത്വം നല്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ് പി എ) ഔദ്യോഗികമായി ചേർന്നിരുന്നു. 2018-ൽ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ കമൽഹാസൻ അന്ന് മുതൽ യു പി എ മുന്നണിയുടെ ഭാഗമായി നില്ക്കാൻ ആണ് ആഗ്രഹിച്ചത്.