ന്യൂഡൽഹി: ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. സമീപകാല സംഘർഷങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുൻപ് സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും ഇറാനോട് മോദി ആവശ്യപ്പെട്ടു. തന്റെ എക്സ് അക്കൗണ്ടിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാലത്തെ സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്‌ഥിരത എന്നിവ എത്രയും വേഗം പുനഃസ്‌ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ തുടരണം” – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അമേരിക്കയുടെ നീക്കം ലോക സമാധാനത്തിന് ഭീഷണിയെന്ന് യുഎൻ സെക്രട്ടറി ജനറൽ.
അമേരിക്കയുടെ നീക്കം ലോകസമാധാനത്തിന് ഭീഷണിയാണെന്നും മേഖലയിലെ പ്രതിസന്ധി കൈവിട്ട തലത്തിലേക്ക് എത്തിക്കുന്നതാണ് നടപടിയെന്നും യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. സൈനിക നീക്കം ഒന്നിനും പരിഹാരമല്ലെന്ന് പറഞ്ഞ അദ്ദേഹം സംഘർഷം വ്യാപിക്കുന്നത് സാധാരണക്കാരെയും ലോകത്തെയാകെയും വലിയ തോതിൽ ബാധിക്കുമെന്നും വ്യക്തമാക്കി. നയതന്ത്രനീക്കം മാത്രമാണ് പ്രശ്ങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.