ടെഹ്‍റാൻ: ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ നടുങ്ങി ഇറാൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 14 പേർക്ക് ജീവൻ നഷ്ടമായി. 750ൽ ഏറെ പേർക്ക് പരുക്കേറ്റു. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്ഫോടനമുണ്ടായത്. മിസൈൽ ഇന്ധനഘടകം കൈകാര്യം ചെയ്യുന്നതിനിടെയാണ് സുരക്ഷാ പിഴവു മൂലം പൊട്ടിത്തെറിയുണ്ടായതെന്ന് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. സ്ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. സ്ഫോടനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഷഹീദ് റജയി തുറമുഖത്ത് ചൈനയിൽനിന്നുള്ള റോക്കറ്റ് ഇന്ധനം ഇറക്കിയിരുന്നു. ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ ഒമാനിൽ ആണവചർച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം.