ലൊസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റക്കാർക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം. രണ്ടുദിവസമായി സംഘർഷഭരിതമാക്കിയ ലൊസ് ആഞ്ചലസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷണൽ ഗാർഡ്‌സിനെ വിന്യസിച്ചു. കലിഫോർണിയ നാഷണൽ ഗാർഡ്‌സിൽനിന്ന് 2000 പേരെ പ്രദേശത്ത് വിന്യസിക്കാനുള്ള പ്രസിഡൻഷ്യൽ ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. അറുപത് ദിവസത്തേക്കാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാർക്കായി ഹോംലാൻഡ് സെക്യൂരിറ്റിയടക്കം വിവിധ വകുപ്പുകളും ഏജൻസികളും ശനിയാഴ്‌ച നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് പാരമൗണ്ട് നഗരത്തിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇത് പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചോതടെയാണ് നിയന്ത്രണം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം. ലൊസ് ആഞ്ചലസിലെ ഫാഷൻ ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയ ഫെഡറൽ ഏജൻസികൾ ഒരാഴ്‌ചയ്ക്കിടെ നൂറിൽപ്പരം പേരെ അറസ്‌റ്റ് ചെയ്തു.
ഇതിനെതിരെ ശനിയാഴ്‌ച പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ യൂണിയൻ നേതാക്കളടക്കം നിരവധിപ്പേരെ അറസ്‌റ്റ് ചെയ്‌തു. ഡെമോക്രാറ്റ് നേതാവുകൂടിയായ ലൊസ് ആഞ്ചലസ് മേയർ ഗാവിൻ ന്യൂസോമിൻ്റെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണ് പ്രദേശത്ത് നാഷണൽ ഗാർഡ്‌സിനെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കം. വിഷയം സർക്കാർ ഉചിതമായി കൈകാര്യം ചെയ്‌തില്ലെന്ന് പാരമൗണ്ട് മേയർ പെഗ്ഗി ലെമണും വിമർശിച്ചു. അതേസമയം, സംഘർഷം തുടർന്നാൽ, മേഖലയിൽ പട്ടാളത്തെ ഇറക്കാനും മടിക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഭീഷണി മുഴക്കി.
സേനയെ വിന്യസിച്ച് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു. തുടർന്ന് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ ഗവർണർമാരെ ട്രംപ് രൂക്ഷമായി വിമർശിച്ചു-“കാലിഫോർണിയയിലെ ഗവർണർ ഗാവിൻ ന്യൂസമിനും ലോസ് ഏഞ്ചൽസിലെ മേയർ കാരെൻ ബാസിനും അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ- അവർക്ക് കഴിയില്ലെന്ന് എല്ലാവർക്കും അറിയാം- അപ്പോൾ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കും, കലാപങ്ങളെയും കൊള്ളക്കാരെയും വേണ്ട പോലെ നേരിടും.” എന്നാണ് ട്രംപ് പറഞ്ഞത്.