Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

by Editor
Send your news and Advertisements

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കി. സമഗ്രമായ ബില്‍ പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് സൂചന. ബിജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കുമെന്നാണ്  ലഭിക്കുന്ന സൂചന. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെപിസി ചർച്ച നടത്തും.

ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമ്പോൾ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും പാസാക്കേണ്ടി വരും. ഇതിനായി സർക്കാരിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത് കടുത്ത വെല്ലുവിളിയാണ്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും ആണ് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ.

ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ എന്നിവ ഒരുമിച്ചു നടത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനെതിരെ കേരള നിയമ സഭ കഴിഞ്ഞ ഒക്ടോബറിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തിന്റെ സാമൂഹിക സാസ്കാരിക രാഷ്ട്രീയ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത നീക്കമാണിതെന്ന് പ്രമേയം കുറ്റപ്പെടുത്തി. ആശയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നും പ്രമേയത്തിൽ പറഞ്ഞു. പാർലമെന്റ്, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളെ കേവലം ചിലവായി കാണുന്നത് ജനാധിപത്യവിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു. ജനാധിപത്യ വികേന്ദ്രീകരണം നടത്തുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന നടപടിയാണിത്. ആശയം ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.

You may also like

error: Content is protected !!