ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിൻ്റെ നടന വിസ്‌മയം മമ്മൂട്ടിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായി.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (മരണാനന്തര ബഹുമതി), കൊട്ടക് മഹീന്ദ്ര ബാങ്ക് സ്‌ഥാപകൻ ഉദയ് കോട്ടക്, ഗായകൻ അൽക്ക യാഗ്നിക്, മഹാരാഷ്ട്ര മുൻ ഗവർണറും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഭഗത് സിങ് കോഷ്യാരി, മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജ് എന്നിവർക്കും പദ്‌മഭൂഷൺ ലഭിച്ചു.
നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്‌മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആർ എസ് എസ് നേതാവും ജന്മഭൂമി ദിനപത്രത്തിൻ്റെ സ്ഥാപക പത്രാധിപരുമായ പി നാരായണനും (സാഹിത്യം-വിദ്യാഭ്യാസം) പത്മവിഭൂഷൺ ലഭിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ഉത്തർ പ്രദേശിൽനിന്നുള്ള കലാകാരൻ എൻ.രാജത്തിനും പത്മവിഭൂഷൺ ബഹുമതി ലഭിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ, കലാമണ്ഡലം വിമല മേനോൻ, എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), ജെഎൻയു മുൻ വൈസ് ചാൻസലർ ജഗദീഷ് കുമാർ, അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗവദാസ് റായ്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്), എന്നിവർ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി. പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾ മാനിച്ച് ‘അൺസങ് ഹീറോസ്’ വിഭാഗത്തിൽ ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ ലഭിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി മുതുകുളത്ത് വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കർ സ്ഥലത്ത് മൂവായിരത്തിലധികം വൻമരങ്ങളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ച് പരിപാലിച്ചു പോരുന്ന ദേവകി അമ്മ നേരത്തെ നാരീശക്തി പുരസ്‌കാരവും നേടിയിട്ടുണ്ട്.



