ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാനിലെ ആകാശത്ത് വച്ച് തങ്ങളുടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) യുദ്ധവിമാനം വെടിവെച്ചിട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ ഇത് എഫ്-35 വിമാനമാണെന്നായിരുന്നു ഇറാന്റെ ആദ്യ അവകാശവാദം. പെന്റഗൺ ഔദ്യോഗികമായി പരസ്യപ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, വിമാനം തകർക്കപ്പെട്ടതായും അതിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കായി തിരച്ചിൽ നടത്തുന്നതായും അമേരിക്കൻ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി അറിയിച്ചു. വിമാനത്തിൽ രണ്ട് പേരുണ്ടായിരുന്നു (പൈലറ്റും വെപ്പൺ സിസ്റ്റംസ് ഓഫീസറും). ഇതിൽ ഒരാളെ അമേരിക്കൻ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്.
തകർക്കപ്പെട്ട വിമാനത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റിനെ തടവിലാക്കിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് ഇറാനിൽ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പൈലറ്റിൻ്റെ അവസ്ഥയെപ്പറ്റി വ്യക്തതയില്ലെന്നാണ് അമേരിക്കൻ അധികൃതർ അറിയിക്കുന്നത്. കാണാതായ അമേരിക്കൻ ഉദ്യോഗസ്ഥനായുള്ള തിരച്ചിലിന് ഇസ്രായേൽ സൈന്യം അമേരിക്കയെ സഹായിക്കുന്നുണ്ട്.
വിമാനം വീണതിനു ശേഷം അമേരിക്കൻ ഹെലികോപ്ടറുകൾ പൈലറ്റിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായി അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. പൈലറ്റ് മരിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പൈലറ്റിനെ പിടികൂടുന്നവർക്ക് പ്രവിശ്യയിലെ ഗവർണർ ഇനാം പ്രഖ്യാപിച്ചു. വിമാനത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. വിമാനത്തിൻ്റെ ടെയ്ൽ ഭാഗത്തിൽ നിന്നാണ് എഫ് 15 ആണെന്ന് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് എഫ്-35 വെടിവച്ചിട്ടതായി ഐആർജിസി അവകാശപ്പെടുന്നത്. എന്നാൽ ആദ്യ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചിരുന്നു.
അതേസമയം എഫ്-15ഇ വിമാനത്തിന് പുറമെ, അതിന്റെ രക്ഷാപ്രവർത്തനത്തിനായി എത്തിയ എ-10 തണ്ടർബോൾട്ട് II (A-10 Thunderbolt II) എന്ന മറ്റൊരു അമേരിക്കൻ യുദ്ധവിമാനം കൂടി ഇറാൻ തകർത്തു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാൻ വെടിവെച്ചതിനെ തുടർന്ന് വിമാനം തകരുകയും പേർഷ്യൻ ഗൾഫ് മേഖലയിൽ വീഴുകയും ചെയ്തു എന്നാണ് വിവരം. ഇതിലെ ഏക പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആദ്യ വിമാനത്തിലെ ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയ ബ്ലാക്ക് ഹോക്ക് (Black Hawk) ഹെലികോപ്റ്ററിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായി. ആക്രമണത്തിൽ ഹെലികോപ്റ്ററിലെ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെങ്കിലും പൈലറ്റുമായി അത് സുരക്ഷിതമായി ഇറാഖിലെത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

