ശ്രീനഗർ: ഓപ്പറേഷൻ മഹാദേവിൽ വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി. കാശ്മീർ സോൺ പോലീസ് അവരുടെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരമറിയിച്ചത്. മൃതദേഹങ്ങൾ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ മൂസ ഫൗജി അടക്കം 3 ലഷ്‌കർ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. സൈന്യത്തിൻ്റെ വെടിവയ്‌പിൽ കൊല്ലപ്പെട്ട ഹാഷിം മൂസ കശ്‌മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനാണ്. സുലൈമാൻ ഷാ എന്നും മൂസ ഫൗജി എന്നും അറിയപ്പെടുന്ന ഹാഷിം മൂസ പാക്കിസ്ഥാൻ സൈന്യത്തിലെ കമാൻഡോ ആയിരുന്നു. പിന്നീട് ഇയാൾ ലഷ്‌കറെ തയിബയിൽ ചേർന്നു. 2023-ൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഹാഷിം, കശ്‌മീരിൽ ഒട്ടേറെ ആക്രമണങ്ങൾ നടത്തി.
ശ്രീനഗറിലെ ദാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് മൂന്ന് ഭീകരവാദികൾ ഒളിച്ചിരിക്കുന്നുണ്ട് എന്ന വിവരം ആട്ടിടയന്മാരിൽ നിന്നാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്. തുടർന്ന് പ്രദേശത്തെ സിഗ്നലുകൾ ഉൾപ്പെടെ പരിശോധിച്ച് ഭീകരരുടെ സാന്നിധ്യം സൈന്യം ഉറപ്പാക്കി. തുടർന്നാണ് ഓപ്പറേഷൻ മഹാദേവ് എന്ന ഭീകരവിരുദ്ധ നീക്കത്തിന് രൂപം നൽകിയത്. പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റു മുട്ടലിൽ ആണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. ഇവരുടെ താവളത്തിൽ നിന്നും AK 47 തോക്കുകളും വൻ ഗ്രനേഡ് ശേഖരവും സൈന്യം കണ്ടെടുത്തു. മറ്റൊരു ആക്രമണത്തിന് ഇവർ ഒരുങ്ങുന്നതിന്റെ സൂചനയുണ്ടായിരുന്നുവെന്ന് സൈന്യം പറഞ്ഞു. ഇതിനിടെ കുപ്‌വാര ജില്ലയിൽ ഭീകരർക്ക് സഹായം ചെയ്തുകൊടുത്ത വാലി മുഹമ്മദ് മീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ പക്കൽ നിന്ന് വൻതോതിൽ ആയുധവും പിടിച്ചെടുത്തു. ഓപ്പറേഷൻ മഹാദേവിന്റ ഭാഗമായുള്ള തെരച്ചിൽ തുടരുകയാണ്.
ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു, ‘ഓപ്പറേഷന്‍ മഹാദേവ്’ ആരംഭിച്ചതായി സൈന്യം