ആലപ്പുഴ: വിപ്ലവ തേജസ് സഖാവ് വി.എസ് അച്യുതാനന്ദൻ ഇനി ഓർമ. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി എസിന്റെ സംസ്‌കാരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ച ശേഷം വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.
വി.എസിനെ അവസാനമായി യാത്രയാക്കാൻ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും എത്തിയപ്പോൾ പതിനായിരങ്ങളാണ് കാണാനെത്തിയത്. പ്രിയ നേതാവിൻ്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്നലെ രാവിലെ ഏഴോടെയാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാൻ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി. സുധാകരനും അടക്കമുള്ള തലമുതിർന്ന നേതാക്കൾ വിഎസിന് വേണ്ടി കാത്തുനിന്നു. ഇടയ്ക്കിടെ ചാറിയും കനത്തും പെയ്‌ത മഴയെ കാര്യമാക്കാതെ വഴിയോരങ്ങൾ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. ഉച്ചയ്ക്ക് 12: 15 ഓടെയാണ് ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിലെത്തിയത്. കുടുംബാംഗങ്ങൾ മാത്രമായി പത്ത് മിനിറ്റ് സമയം. പിന്നെ പൊതുദർശനം തുടങ്ങി.
2:40 ഓടെ വീട്ടിലെ പൊതു ദർശനം അവസാനിപ്പിച്ച് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ഏറെക്കാലം വി. എസിൻ്റെ രണ്ടാം വീടായിരുന്ന ഡിസി ഓഫിസ് പ്രിയ നേതാവിനെ അവസാനമായി സ്വീകരിച്ചു. പാർട്ടി നേതാക്കൾ മാത്രമായിരിക്കും അവിടെ അന്ത്യാഭിവാദ്യമർപ്പിക്കുക എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിഎസിന് ആദരമർപ്പിക്കാൻ എത്തിയിരുന്നു.
നാലേമുക്കാലോടെ ഡിസിയിൽനിന്ന് വിലാപ യാത്ര റിക്രിയേഷൻ മൈതാനത്തേക്ക് നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരും സാധാരണക്കാരും അടക്കം അവിടെ കാത്തുനിന്നത് പതിനായിരങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, മന്ത്രിമാർ എന്നിവരടക്കമുള്ള നേതൃനിര അവിടെ പൊതുദർശനത്തിന് നേതൃത്വം നൽകി. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പാര്‍ട്ടി പതാക പുതച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിഎസിന് കേരളം വിട നല്‍കി.