ന്യൂഡൽഹി: തന്നെ സിപിഎമ്മിലേയ്ക്ക് എത്തിക്കാനുള്ള ചർച്ച ദുബായിൽ നടന്നെന്ന വാർത്ത തള്ളി ശശി തരൂർ എം പി. ദുബായിൽ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമ സൃഷ്‌ടിയാണ്. പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽനിന്ന് ഡൽഹിയിലെത്തിയതിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു തരൂർ. ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് താൻ അവിടെ ഇല്ലാത്തതുകൊണ്ടാണ്. കൂടുതൽ പറയാനില്ല, കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോൾ സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി.
നേതൃത്വവുമായി ചർച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂർ നൽകിയത്. മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതാണ് നിലവിലെ ചർച്ച. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശി തരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിൻ്റെ നീക്കമെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരൻ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ച്ചയും ചർച്ചയും നടന്നെന്ന വാർത്തകൾ പൂർണമായി തള്ളിയിരിക്കുകയാണ് തരൂർ. ദുബായിൽ നിന്ന് തരൂർ ഡൽഹിയിലേക്ക് തിരിച്ചെത്തിയത് ചൊവ്വാഴ്ച രാത്രിയാണ്.
സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും മറുപടി പറയുന്നില്ലെന്നും ദുബായിൽ വച്ചും മാധ്യമങ്ങളോട് തരൂർ പറഞ്ഞിരുന്നു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.



