ബ്രിസ്ബൻ: സെന്റ് തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി റവ ഫാ ഷിജു ജോർജ് ചുമതല ഏറ്റെടുത്തു. ഓസ്‌ട്രേലിയൻ അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപോലിത്തയുടെ അനുഗ്രഹ കല്പന പ്രകാരം നിയമിതനയ അച്ചൻ, കണ്ടനാട് ഭദ്രാസനത്തിലെ കടമറ്റം സെന്റ് ജോർജ് ഇടവകംഗമാണ്. മൂവാറ്റുപുഴയ്ക്കടുത്ത് വാളകം ആണ് സ്വദേശം. 2025 ജൂലൈ ഒന്ന് മുതൽ രണ്ടു വർഷത്തേക്കാണ് പുതിയ വികാരിയുടെ നിയമനം.
യാക്കോബായ സഭയുടെ ന്യൂഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെ വികാരിയായി പതിനഞ്ച് വർഷത്തോളം സേവനം അനുഷ്ഠിച്ച അച്ചൻ , അറിയപ്പെടുന്ന സമൂഹ്യ പ്രവർത്തകനും വിദ്യഭ്യാസ വിദഗ്ധനുമാണ്. ദീപാലയ സീനിയർ സെക്കന്ററി സ്കൂളിന്റെ പ്രിൻസിപ്പലും, സെന്റ് ഫ്രാൻസിസ് സ്കൂളിൽ ഡിപാർട്ട്മെൻറ് ഹെഡ് ആയും അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിലെ വികാരി റവ ഫാ എൽദോസ് സ്കറിയ കുമ്മംകോട്ടിൽ നാട്ടിലേക്ക് തിരികെ പോകുന്ന ഒഴിവിലേക്കാണ് പുതിയ വികാരി നിയമിതനായത്. 3 വർഷത്തിലേറെയായി ഇടവകയുടെ വികാരി ആയിരിക്കുന്ന കാലഘട്ടത്തിൽ അഭൂതപൂർവ്വമായ ഉയർച്ചയുടെ പടികളാണ് അച്ചന്റെ നേതൃത്വത്തിൽ ഇടവക സ്വന്തമാക്കിയത്. നൂറ്റമ്പത്തിൽ പരം കുടുംബങ്ങൾ ഉള്ള വലിയ ഇടവകയായി വളർന്ന ഇടവക, നിർധാരണരായ 2 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചു നൽകുകയും അനേക ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നു.
ജൂലൈ ആറാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം മുൻ വികാരിക്ക് പ്രൗഢഗംഭീരമായ യാത്രയയപ്പും പുതിയ വികാരിക്ക് ഊഷ്മളമായ സ്വാഗത സമ്മേളനവും സംയുക്തമായി നടത്തപ്പെട്ടു . ആശംസകൾ നേർന്ന് കൊണ്ട് ഫാ. റോബിൻ ഡാനിയേൽ, വൈസ് പ്രസിഡന്റ് പീറ്റർ ലൂക്കോസ്, ട്രസ്റ്റീ എൽദോസ് തേലപ്പിള്ളിൽ, സെക്രട്ടറി ജെമ്മി വർഗീസ്, വിവിധ ഭക്ത സംഘടനകളെയും കുടുംബ യൂണിറ്റുകളെയും പ്രതിനിധീകരിച്ച് ഡീക്കൻ സിബി വർഗീസ്, ഹണി മിജോ, ബ്രയാൻ പീറ്റർ, ഏലിയാസ് മൂലൻ, ഷിബു തുരുത്തിൽ, ഷിബു എൽദോ, പോൾ ചെന്നകാടൻ എൽദോസ് പോൾ എന്നിവർ പ്രസംഗിച്ചു.
വാർത്ത: ജോബിൻ ജോയ്