ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ഇന്നു ചേര്‍ന്ന ഉന്നതതല സമിതി തുക നീക്കിവച്ചിട്ടുണ്ട്. 2,444 കോടിരൂപയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. അര്‍ബന്‍ ഫ്ളഡ് റിസ്‌ക് മാനേജ്മെന്റ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എത്ര തുകയാണ് തിരുവനന്തപുരത്തിനായി നീക്കിവച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റിയാണ് പണം അനുവദിച്ചത്. അസമിന് 1270.788 കോടിയും അനുവദിച്ചു. അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.
രണ്ടായിരം കോടിയാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. മുണ്ടക്കൈ ദുരന്തത്തിനു പിന്നാലെ വിശദമായ റിപ്പോർട്ട് കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. ചൂരൽമല- മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് 526 കോടി രൂപ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയത് ധനസഹായമല്ല വായ്പ്പയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.