ഗുവാഹത്തി: ബ്രഹ്‌മപുത്രയ്ക്കു കുറുകെ ആറുവരി പാലം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 3,030 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പാലം ഗുവാഹത്തിയെയും വടക്കൻ ഗുവാഹത്തിയെയും ബന്ധിപ്പിക്കും. വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ എക്‌ട്രാഡോസ്ഡ് പ്രീസ്ട്രെസ്‌ഡ് കോൺക്രീറ്റ് (പിഎസ്‌സി) പാലമാണിത്. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ‘ഫ്രിക്ഷൻ പെൻഡുലം ബെയറിംഗ്’ (Friction Pendulum Bearings) എന്ന പ്രത്യേക സുരക്ഷാ സാങ്കേതികവിദ്യയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിലെ ഓരോ സ്പാനിനും (Spans) 200 മീറ്റർ നീളമുണ്ട്, ഇത് ഇന്ത്യയിലെ ഇത്തരത്തിലുള്ള പാലങ്ങളിൽ ഏറ്റവും നീളമേറിയതാണ്.
ഈ പാലത്തിന് കുമാർ ഭാസ്‌കർ വർമ്മ സേതു എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ കാമരൂപ രാജാവായിരുന്ന കുമാർ ഭാസ്‌കർ വർമ്മയുടെ ഓർമ്മയ്ക്കായാണ് ഈ പേര്. പാലത്തിന്റെ പ്രധാന ഭാഗത്തിന് ഏകദേശം 1.24 കിലോമീറ്റർ നീളമുണ്ട്. അപ്രോച്ച് റോഡുകൾ ഉൾപ്പെടെ മൊത്തം പദ്ധതിയുടെ നീളം ഏകദേശം 4 കിലോമീറ്ററാണ്. ഇത് വന്നതോടുകൂടി ഗുവാഹത്തിയിൽ നിന്ന് നോർത്ത് ഗുവാഹത്തിയിലേക്കുള്ള യാത്രാസമയം 45-60 മിനിറ്റിൽ നിന്ന് വെറും 7-10 മിനിറ്റായി കുറഞ്ഞു.
അസമിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഇന്നലെ (2026 ഫെബ്രുവരി 14-ന്) ഉദ്ഘാടനം ചെയ്ത പാലം, ഫെബ്രുവരി 28 വരെ കാൽനടയാത്രക്കാർക്ക് കാഴ്ചകൾ കാണുന്നതിനായി തുറന്നു നൽകിയിരിക്കുകയാണ്. വാഹന ഗതാഗതം 2021 മാർച്ച് 1 മുതൽ ആരംഭിക്കും. ഈ പദ്ധതി നോർത്ത് ഗുവാഹത്തിയെ ഒരു ‘ട്വിൻ സിറ്റി’യായി (Twin City) വികസിപ്പിക്കാൻ സഹായിക്കുമെന്ന് അസം സർക്കാർ കരുതുന്നു


