ന്യൂ ഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് 78 വർഷത്തെ സൗത്ത് ബ്ലോക്കിലെ പ്രവർത്തനത്തിന് ശേഷം ഇന്ന് 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആരംഭിക്കും. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ സേവ തീർത്ഥ് കെട്ടിടത്തിൽ പി.എം.ഒയ്ക്ക് പുറമെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയും പ്രവർത്തിക്കും. ഉച്ചയ്‌ക്ക് നടക്കുന്ന ചടങ്ങിൽ സേവ തീർത്ഥ്, കർതവ്യ ഭവൻ -1, 2 എന്നിവ പ്രധാനമന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യം നേടിയത് മുതൽ സൗത്ത് ബ്ലോക്കിലാണ് പിഎംഒ പ്രവർത്തിക്കുന്നത്. സൗത്ത് ബ്ലോക്കിലെ ഓഫീസുകൾ മുഴുവൻ മാറ്റി കഴിഞ്ഞാൽ അവിടം ‘ഇന്ത്യ ത്രൂ ദി ഏജസ് മ്യൂസിയം’ ആക്കി മാറ്റും. സേവാതീർത്ഥയ്ക്ക് ആകെ 226,203 ചതുരശ്ര അടിയാണ് വിസ്‌തീർണ്ണം. ലാർസൻ & ട്യൂബ്രോയാണ് ഇതിൻ്റെ നിർമാണം പൂർത്തിയാക്കിയത്. ഭാരതീയ സംസ്‌കാരവും പാരമ്പര്യവും നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. മന്ത്രിസഭാ യോഗങ്ങൾക്കായി പുതുതായി രൂപകൽപ്പന ചെയ്‌ത ഹാളും സജ്ജമാക്കിയിട്ടുണ്ട്.
പൊതുസേവനത്തിൻ്റെ കേന്ദ്രമായും ദേശീയ മുൻഗണനകൾ രൂപപ്പെടുത്തുന്ന വേദിയായും പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉയർത്തിക്കാട്ടുന്നതിൻ്റെ ഭാഗമാണ് പിഎംഒയ്ക്ക് സേവാതീർത്ഥ് എന്ന പേര് സ്വീകരിച്ചത്. ഓഫീസ് സമുച്ചയത്തിന് സമീപത്ത് തന്നെ പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയും നിർമാണവും നടക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നിലവിലെ വസതിയായ 7, ലോക് കല്യാൺ മാർഗിൽ നിന്ന് പുതിയ ഇവിടേക്ക് താമസം മാറ്റും.


