ന്യൂഡൽഹി: ഇരുപത്തിമൂന്നാമതു ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും മോദിയുടെ ഔദ്യോഗിക കാറിലാണ് പുട്ടിന്റെ താമസസ്ഥലത്തേക്കു പോയത്. പിന്നാലെ രാത്രി എട്ടോടെ കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി.
ഇന്ത്യൻ സമയം വൈകുന്നേരം 6.35-ന് ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുട്ടിന്റെയും സംഘത്തിന്റെയും വിമാനം ലാൻഡ് ചെയ്‌തത്. വിദേശ രാജ്യത്തെ തലവനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ പോലും ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിമാനത്താവളത്തിൽ എത്തിയത്. മോദി പുട്ടിനെ നേരിട്ടെത്തി സ്വീകരിക്കും എന്നതിനെക്കുറിച്ച് റഷ്യൻ സംഘത്തിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് റഷ്യൻ വാർത്താ ഏജൻസിയായ സ്‌പുട്‌നിക് റിപ്പോർട്ട് ചെയ്‌തത്. പ്രധാനമന്ത്രി മോദിയുടെ ഭാഗത്തു നിന്നുണ്ടായ ഈ ഊഷ്മളമായ നടപടി റഷ്യൻ സംഘത്തെ അദ്ഭുതപ്പെടുത്തിയതായും ടിനികിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മേഖലയിൽ നിർണായകമായ പല തീരുമാനങ്ങളും കരാറുകളും പ്രതീക്ഷിക്കപ്പെടുന്ന സന്ദർശനത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നതിനാലാണ് പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തിൽ എത്തി പുട്ടിനെ സ്വീകരിച്ചത്.
ഇന്നാണ് പുട്ടിൻ്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടക്കും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയാണ് പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക.
റഷ്യയും യുക്രയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് പുട്ടിൻ ഇന്ത്യയിൽ എത്തുന്നത്. 2021 ന് ശേഷമുള്ള റഷ്യൻ പ്രസിഡൻ്റിൻ്റെ ആദ്യ സന്ദർശനം കൂടിയാണിത്. ഇന്ത്യയും റഷ്യയും തമ്മിൽ നിരവധി കരാറുകൾ സന്ദർശനത്തിൻ്റെ ഭാഗമായി ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൽ പ്രതിരോധ കരാറുകളും വ്യാപാര കരാറുകളും ഉൾപ്പെടുമെന്നാണ് വിവരം.


